മണ്ണാര്‍ക്കാട്: യുവതി ഓട്ടോയിൽ പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കാഞ്ഞിരം പള്ളിപ്പടി ജംങ്ഷന് സമീപംവച്ച് വേദന മൂർച്ഛിക്കുകയും ആശാവര്‍ക്കര്‍ ശാലിനിയുടെയും സമയോചിത ഇടപെടൽ മൂലം യുവതി ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയും ചെയ്തത്. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വര്‍മ്മംകോട് വെള്ളത്തോട് അംബേദ്കര്‍ കോളനിയിലെ ചന്ദ്രന്റെ ഭാര്യ പ്രീത(28) ആണ് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആശാ വർക്കർ ശാലിനിയെ കൃത്യമായി വിവരമറിയിച്ചത് ഓട്ടോറിക്ഷ ഡ്രൈവര്‍ വിനോദായിരുന്നു. പ്രസവവേദന മൂർച്ഛിച്ചപ്പോൾ റോഡരികിലെ കടയുടെ മുന്നിലേക്ക് ഓട്ടോറിക്ഷ ഒതുക്കി നിര്‍ത്തുകയും, തുണികള്‍കൊണ്ട് ഓട്ടോയുടെ അരികുകള്‍ മറക്കുകയും ചെയ്തു. പ്രസവശേഷം പൊക്കിള്‍കൊടി മുറിച്ചു മാറ്റാതെ തന്നെ കുട്ടിയേയും കൊണ്ട് ഇതേ വാഹനത്തില്‍ ഇവര്‍ താലൂക്ക് ആശുപത്രിയിലെത്തുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ആവശ്യമായ ചികിത്സ നല്‍കി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ അമ്മയേയും കുഞ്ഞിനേയും വൈകുന്നേരത്തോടെ വാര്‍ഡിലേക്ക് മാറ്റി.
ആദിവാസികളിലെ മുഡുക വിഭാഗത്തില്‍പ്പെട്ട പ്രീതയുടെ നാലാമത്തെ പ്രസവമാണ് ഇത്. നവജാതശിശുവിന് 2.740 കിലോഗ്രാം തൂക്കമുണ്ട്.ഫെബ്രുവരി 28നായിരുന്നു പ്രസവതീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ മുതൽ
യുവതിക്ക് പ്രസവവേദന അനുവഭപ്പെട്ട് തുടങ്ങിയതോടെ ഭര്‍ത്താവ് ചന്ദ്രന്‍ ആശുപത്രിയില്‍ എത്തിക്കാനായി വാഹനം വിളിക്കുകയായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആശാവര്‍ക്കര്‍ ശാലിനി പറഞ്ഞു