കല്ല്യാണക്കാപ്പ് മുതല്‍ അരിയൂര്‍ പാലം വരെ പാതയുടെ ഉപരിതലം പുതുക്കല്‍; മഴ മാറി നിന്നാല്‍ വൈകില്ല തുടങ്ങാൻ

മണ്ണാര്‍ക്കാട്: കുണ്ടുംകുഴികളുമായി യാത്രാദുരിതം വിതയ്ക്കുന്ന കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാത നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി.ഏറെ തകര്‍ന്ന് കിടക്കുന്ന ഭാഗങ്ങളില്‍ റോഡ് അറ്റകുറ്റ പണികള്‍ക്കാണ് നീക്കം.ഇതിന്റെ ഭാഗമായി കല്ല്യാണക്കാപ്പ് ജംഗ്ഷന്‍ മുതല്‍ അരിയൂര്‍ പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം ഉപരിതലം പുതുക്കുന്ന പ്രവൃത്തി ആരംഭിക്കും.

കല്ല്യാണക്കാപ്പ് ജംഗ്ഷന് സമീപം കയറ്റത്തിലും ഇറക്കം വളവിലുമായി അപകടം പതിയിരിക്കുന്ന നിരവധി കുഴികളാണ് ഉള്ളത്.അടുത്ത കാലത്ത്  ഇവിടെ കലുങ്ക് നിര്‍മിച്ചിരുന്നു.റോഡ് തകര്‍ന്നാണ് കുഴികള്‍ രൂപപ്പെട്ടത്.മഴയത്ത് കുഴികളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ കഴിയുണ്ടെന്നറിയാതെ വരുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് നടുവൊടിക്കുന്ന കുഴികള്‍ ഏറെ ഭീഷണിയുയര്‍ത്തുന്നത്.ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇവിടെ ഉപരിതലം പുതുക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.25 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തുക.മഴമാറി നിന്നാല്‍ ഒരാഴ്ചക്കകം പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാഴി മുതല്‍ ഉണ്യാല്‍ വരെയുള്ള റോഡിന്റെ പ്രവൃത്തിയും വൈകാതെ ആരംഭിച്ചേക്കും.പാലക്കാഴി മുതല്‍ പതിമൂന്നാം കിലോമീറ്റര്‍ വരെയുള്ള ദൂരത്തെ കുഴികള്‍ അടയ്ക്കുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഇതിനു കരാറുമായി.ഉണ്ണ്യാല്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റപണിക്കായി 15 ലക്ഷം രൂപയുടെ പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ട്.അരിയൂര്‍ മുതല്‍ പാലക്കാഴി വരെയുള്ള അറ്റകുറ്റപണികള്‍ക്കായി 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

കുമരംപുത്തൂര്‍ ഒലിപ്പുഴ പാതയില്‍ കുമരംപുത്തൂര്‍ ഡിവിഷന്‍ കീഴിലുള്ള റീച്ച് വരെ റോഡ് പുനരുദ്ധാരണത്തിനായി എട്ടു കോടിയുടെ എസ്റ്റിമേറ്റും സമര്‍പ്പിച്ചിട്ടുണ്ട്.ഇത് ബഡ്ജറ്റില്‍ അനുവദിച്ച് കിട്ടേണ്ടതുണ്ട്.കല്ല്യാണക്കാപ്പ് മുതല്‍ ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ വരെ വിവിധ ഭാഗങ്ങളിലാണ് റോഡ് കുണ്ടുംകുഴിയുമായി കിടക്കുന്നത്.ഗ്രീന്‍ഹൈവേയുടെ മൂന്നാം റീച്ചില്‍ കുമരംപുത്തൂര്‍ മുതല്‍ കോട്ടോപ്പാടം വരെയുള്ള ഭാഗം ഉള്‍പ്പെട്ടിട്ടുണ്ട്.കുമരംപുത്തൂര്‍,കോട്ടോപ്പാടം വഴി തിരുവിഴാംകുന്ന്,കോട്ടപ്പള്ള പൊന്‍പാറയിലെത്തുന്ന ഗ്രീന്‍ഹൈവേ കിഫ്ബിയാണ് നിര്‍മിക്കുക.ഇങ്ങിനെ വന്നാല്‍ കോട്ടോപ്പാടം മുതല്‍ ഉണ്ണ്യാല്‍ വരെയുള്ള ഭാഗമായിരിക്കും പൊതുമരാത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം കുമരംപുത്തൂര്‍ സെക്ഷന്റെ കീഴില്‍ വരിക.
Previous Post Next Post

نموذج الاتصال