പോത്തോഴിക്കാവ് തടയണയിലെ മണലും ചെളിയും നീക്കം ചെയ്യണം

മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയില്‍ ജലസംഭരണത്തിന് തടസ്സമാകും വിധത്തിലടിഞ്ഞ മണലും ചെളിയും മറ്റും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തവണത്തെ കാലവര്‍ഷത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മണലും ചെളിയും വന്‍തോതില്‍ വന്നടിഞ്ഞത്. തടയണയ്ക്കൊപ്പം നിലവില്‍ ജലനിരപ്പുണ്ടെങ്കിലും മണലടിഞ്ഞതിനാല്‍ ആഴംകുറവാണ്. മഴമാറി നിന്നാല്‍ തടയണയിലെ ജലനിരപ്പ് പെട്ടെന്ന് കുറയുകയും ചെയ്യും. 
തടയണയ്ക്ക് മുകള്‍ഭാഗത്ത് പുഴയുടെ പകുതിയോളം ഭാഗത്തായി മണല്‍തുരുത്തുമുണ്ട്. 2018ലെ പ്രളയകാലത്ത് രൂപപ്പെട്ട മണല്‍തുരുത്ത് വര്‍ഷങ്ങളോളം നീക്കം ചെയ്യാതിരുന്നതിനാല്‍ വലിയ തിട്ടയായി മാറി. പുഴ ഒരുവശത്തുകൂടെയും ഒഴുകി. മൂന്ന് വര്‍ഷം മുമ്പ് മണ്ണാര്‍ക്കാട് നഗരസഭ ഇടപെട്ട് ചെറുകിട ജലസേചന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് തുരുത്തിന്റെ മുക്കാല്‍ ഭാഗവും നീക്കി. തുടര്‍ന്നുള്ള മഴക്കാലങ്ങളില്‍ ചെളിയും മണലും വന്നടിഞ്ഞ് തുരുത്ത് ക്രമേണ വലുതായി. ഇതില്‍ പുല്ല് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ പകല്‍സമയത്ത് കാട്ടുപന്നികളും തെരുവുനായ്ക്കളും തുരുത്തിലെ പൊന്തക്കാടുകളില്‍ തമ്പടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. 

നിരവധി പേര്‍ ആശ്രയിക്കുന്ന കടവുകൂടിയാണ് തടയണഭാഗം. തടയണയുടെ സുരക്ഷയും പരിപാലനവും ഉറപ്പാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തോഴിക്കാവ് ജനകീയ കൂട്ടായ്മ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി. നഗരസഭയ്ക്ക് വാര്‍ഡ് കൗണ്‍സിലറും നിവേദനം നല്‍കിയിട്ടുണ്ട്. 

തടയണയ്ക്കുള്ളില്‍ അടിഞ്ഞുകൂടിയ ചെളി, കല്ല്, പ്ലാസ്റ്റിക് മറ്റുമാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുക, നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തുക, പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ തടയണ സംരക്ഷണ സമിതി ഉടന്‍ രൂപീകരിക്കുക, അടിയന്തരമായി അറ്റകുറ്റപണികളും സാങ്കേതിക നവീകരണങ്ങളും നടപ്പിലാക്കുക, മഴക്കാലത്തിന്റെ ആരംഭത്തില്‍ തടയണയുടെ ഷട്ടറുകള്‍ തുറക്കാനും അവസാനത്തില്‍ അടയ്ക്കാനും സ്ഥിരം സംവിധാനം ഒരുക്കുക, പോത്തോഴിക്കാവ് ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരടക്കമുള്ളവര്‍ക്ക് അത്യാവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

 നഗരസഭാ കൗണ്‍സിലര്‍ പി. സൗദാമിനി, പ്രശോഭ് കുന്നിയാരത്ത്, രവീന്ദ്രന്‍ പുന്നശ്ശേരി, പൃഥ്വി നന്ദന്‍ കുന്നിയാരത്ത്, രാധാകൃഷ്ണന്‍ പുന്നശ്ശേരി, രാജന്‍ കുന്നിയാരത്ത്, ബിജു കടയന്‍കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് എം.എല്‍.എയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.

Previous Post Next Post

نموذج الاتصال