പുലി ഭീതിയില്‍ കരിമ്പന്‍കുന്ന്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മണ്ണാർക്കാട്: തെങ്കരയിലെ മലയോര പ്രദേശമായ കരിമ്പന്‍കുന്നില്‍ പുലിപ്പേടി കനക്കുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ കനാല്‍ റോഡിലൂടെ നടന്ന് പോകുന്നതിനിടെ വൈദ്യുതി പോസ്റ്റിന് സമീപത്തായി പുലിയെ കണ്ടതായി കരിമ്പന്‍കുന്ന് സ്വദേശി മലത്തെ വീട്ടില്‍ സുധീഷ് പറഞ്ഞു.


 ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പുലി കുറ്റിക്കാട്ടിലേക്ക് മറഞ്ഞെന്ന് സുധീഷ് പറഞ്ഞു, പുലിയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ഉടന്‍ വിവരം വനപാലകരെ അറിയിച്ചു. വനപാലകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.

അതിനിടെ ബുധനാഴ്ച പുത്തന്‍പീടികയില്‍ അബ്ദുല്‍ സമദിന്റെ കോഴിഫാമിലെ 150 കോഴികളെ വന്യജീവി കൊന്നു.ബുധനാഴ്ച പുലര്‍ച്ചെ നാലിന് ശബ്ദം കേട്ട് സമദ് ഫാമിലേക്ക് ചെന്നപ്പോള്‍ വന്യജീവിയെ കണ്ടതായും സമദ് പറഞ്ഞു.കമ്പികൊണ്ടുണ്ടാക്കിയ വാതിലിന്റെ അടിഭാഗം നശിപ്പിച്ചാണ് ജീവി അകത്ത് കടന്ന് കോഴികളെ കൊന്നത്.ജീവി ഭക്ഷിച്ച കോഴികളുടെ അവശിഷ്ടങ്ങളും  സ്ഥലത്തുണ്ടായിരുന്നു.കഴിഞ്ഞ 12 വര്‍ഷത്തോളമായി കോഴിഫാം നടത്തുന്നയാളാണ് സമദ്.ഇതിന് മുമ്പ് ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്ന് സമദ് പറയുന്നു.

ഇന്നലെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.കോഴി ഫാമിന്റെ  സമീപത്ത് നിന്ന് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ ഇത് പുലിയുടേതല്ലെന്നും കാട്ടുപൂച്ചയുടേതിന് സമാനമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രദേശത്ത് 57 വൈദ്യുത പോസ്റ്റുകളുണ്ട്.ഇതില്‍ പത്തെണ്ണത്തില്‍ മാത്രമാണ് തെരുവു വിളക്കുള്ളത്.ബാക്കിയുള്ളവയില്‍ കൂടി ലൈറ്റ് സ്ഥാപിക്കണമെന്നും പൊതു സ്ഥലത്തേയും സ്വകാര്യ സ്ഥലത്തേയും അടിക്കാടുകള്‍ അടിയന്തരമായി വെട്ടണമെന്നും റേഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ പറഞ്ഞു.

നാട്ടില്‍ നിരന്തരം പുലിയിറങ്ങുന്നതില്‍ പുറത്തിറങ്ങാന്‍ പോലും പ്രദേശവാസികള്‍ ഭയക്കുന്ന നിലയിലാണ്.കഴിഞ്ഞ ഞായറാഴ്ച പ്രദേശവാസിയായ വേലായുധന്റെ വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പുലി കടിച്ച് കൊന്നിരുന്നു.ഒരു വര്‍ഷത്തോളമായി കരിമ്പന്‍കുന്നില്‍ പുലിസാന്നിദ്ധ്യമുണ്ട്.2021 ഏപ്രില്‍ ആദ്യവാരത്തില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍പതിഞ്ഞിരുന്നു.പിന്നീട് പലയിടങ്ങളിലായി നാട്ടുകാര്‍ പുലിയെ കാണുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.തുടര്‍ന്ന് 2021 ഡിസംബര്‍ 22ന് തത്തേങ്ങലം കല്‍ക്കടിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ കൂട് സ്ഥാപിക്കുകയായിരുന്നു.എന്നാല്‍ പുലി കുടങ്ങിയില്ല.മാസങ്ങള്‍ക്കിപ്പുറം നാട്ടുകാരുടെ സൈ്വര്യജീവിതം തകര്‍ത്ത് പുലി വീണ്ടും പ്രദേശത്ത് വിഹരിക്കുകയാണ്.
Previous Post Next Post

نموذج الاتصال