കോഴിക്കോട്: 12 ദിവസം മാത്രമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പൊലീസ് ഓഫീസർ രമ്യയുടെ നന്മ മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് ഒരു നാട്. കഴിഞ്ഞ 23ന് 12 ദിവസം പ്രായമുളള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവ് കുഞ്ഞുമായി മുങ്ങിയതായി പരാതി ലഭിച്ചപ്പോൾ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണം ബത്തേരിയിലാണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയിൽ നിന്നാണു പിടികൂടിയത്. കുട്ടിയെ കണ്ട് കിട്ടുമ്പോൾ മണിക്കൂറുകളോളം പാൽ കുടിക്കാതിരുന്നതിനാൽ കുഞ്ഞ് ആകെ ക്ഷീണിച്ചിരുന്നു. കണ്ണുകൾ പാതി അടഞ്ഞിരുന്നു
12 ദിവസം മാത്രമായ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഷുഗർ ലെവൽ താണു വരുന്നു. താൻ ഫീഡിങ് മദറാണെന്ന് ഡോക്ടറോട് പറഞ്ഞു അനുമതി വാങ്ങിയ ശേഷം രമ്യ കുഞ്ഞിനെ മാറോട് ചേർത്തപ്പോൾ വാവിട്ടു കരഞ്ഞ കുഞ്ഞ് പിന്നെ കരച്ചിൽ നിർത്തി. അമ്മിഞ്ഞപ്പാൽ നുണഞ്ഞു. തുടർന്നു കുഞ്ഞു ഉഷാറായതോടെ എല്ലാവരും സന്തോഷഭരരിതരായി. നേരത്തേയുള്ള കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ തനിക്കെന്റെ കുഞ്ഞുങ്ങളെയാണ് ഓർമ്മ വന്നതെന്ന് പറയുമ്പോൾ ആ അമ്മ മനസിന്റെ മഹത്വമാണവിടെ പ്രതിഫലിച്ചത്. നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റെയും രതിദേവിയുടെയും മകളാണ് രമ്യ. ഭർത്താവ് അധ്യാപകനായ അശ്വന്ത്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് രമ്യക്കുള്ളത്.