കഴിഞ്ഞ പത്ത് ദിവസത്തിനിടെ എക്‌സൈസ് പിടികൂടിയത് 270 ഓളം കിലോ കഞ്ചാവ്

മണ്ണാര്‍ക്കാട്: ഇടവേളയ്ക്ക് ശേഷം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വര്‍ധിക്കുന്നു. ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ 270 ഓളം കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. ഇതില്‍ ഏറ്റവും വലിയ വേട്ട നടന്നത് മണ്ണാര്‍ക്കാട് താലൂക്കിലും. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് തച്ചനാട്ടുകര പാലോട് വില്ലേജ് ഓഫീസിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 190 കിലോ കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തത്. 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു.ഇതിനു മുമ്പ് ലോറിയില്‍ കടത്തുകയായിരുന്ന 205 കിലോ കഞ്ചാവ് കരിങ്കല്ലത്താണിയില്‍ വെച്ച് പെരിന്തല്‍മണ്ണ പൊലീസും പിടികൂടിയിരുന്നു.ഇതിനു പിന്നാലെയാണ് പാലോടും എക്‌സൈസിന്റെ കഞ്ചാവ് വേട്ട നടന്നത് നാടിനെ ഞെട്ടിച്ചിരുന്നു.

ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തുന്നതെന്നാണ് നിഗമനം. ഇവിടങ്ങളില്‍  വിളവെടുപ്പ് സീസണായതോടെയാണ് സംസ്ഥാനത്തേക്ക് കഞ്ചാവിന്റെ ഒഴുക്ക് വര്‍ധിക്കാന്‍ ഇടയായിട്ടുള്ളതെന്ന് എക്‌സൈസ് ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പ് സമയമായതിനാല്‍ ചുളുവിലയ്ക്ക് കഞ്ചാവ് ലഭിക്കും.അത് കൊണ്ട് തന്നെ പരമാവധി കഞ്ചാവ് എത്തിച്ച് സ്റ്റോക്കു ചെയ്യാനായിരിക്കും കഞ്ചാവ് ലോബികള്‍ ശ്രമിക്കുന്നത്. ഇതിനായി പലവിധ മാര്‍ഗങ്ങളും മാഫിയ പയറ്റുന്നുമുണ്ട്. ഇരുചക്ര വാഹനങ്ങളുള്‍പ്പടെയുള്ള വാഹനങ്ങളില്‍ ഊടുവഴികളിലൂടെയാണ് അതിര്‍ത്തി കടത്തി കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നത്. ട്രെയിന്‍ മാര്‍ഗവും ലഹരി എത്തുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുള്ളതായി പാലക്കാട് എക്‌സൈസ് അസി.കമ്മീഷണര്‍ എം രാകേഷ് പറഞ്ഞു. 

ഹൈവേ, ബോര്‍ഡര്‍ പട്രോളിംഗില്‍ രണ്ട് സംഘം സജീവമാണ്.ഊടുവഴികള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്ന് വരുന്നതിന് പുറമേ റെയ്ഞ്ചുകളിലും സാധാരണഗതിയിലുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കൊറിയര്‍ വഴിയും കഞ്ചാവ് എത്താന്‍ സാധ്യതയുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന് തടയിടാനും എക്‌സൈസ് ശ്രമങ്ങള്‍ നടത്തുണ്ട്. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് മണ്ണാര്‍ക്കാടുള്ള കൊറിയര്‍ സര്‍വീസുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധന നടത്തിയിരുന്നു. സമീപ കാലത്തായി കേരളത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് സംഭവിച്ചിട്ടുള്ളതെന്നാണ് കഞ്ചാവ് വേട്ടകളില്‍ നിന്നും വ്യക്തമാകുന്നത്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കളുമാണെന്നതും പുതിയ തലമുറയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് വീര്യം കൂട്ടുന്നു.
Previous Post Next Post

نموذج الاتصال