കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ താലൂക്ക് ആശുപത്രി ജീവനക്കാരെ നിശിതമായി വിമർശിച്ചു കൊണ്ടും, തന്റെ പ്രതിഷേധം ഒരു കെട്ട് പേപ്പർ ഏൽപ്പിച്ച് കൊണ്ടും രേഖപ്പെടുത്തിയ കാര്യം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം. സലീം കുറിച്ചത്. ഇത് വലിയ ചർച്ചയാവുകയും, ജനരോഷം ആശുപത്രിക്കെതിരാവുകയും ചെയ്ത സാഹചര്യത്തിൽ കൗൺസിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
മണ്ണാര്‍ക്കാട് താലൂക് ആശുപത്രിയേയും, അതിലെ ജീവനക്കാരെയും തേജോവധം ചെയ്യുന്ന രീതിയില്‍ പ്രചരിപ്പിച്ച പോസ്റ്റ് വാസ്തവ വിരുദ്ധമാണെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ ആരോപിക്കുന്നത്. എട്ടാം തിയ്യതി സംഭവം നടന്നു എന്ന് പറയുന്ന വൈകുന്നേരം 3.22 മണിക്ക് ആരോഗ്യവാനായ ഒരാളാണ് ഓഫീസില്‍ വന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് അപേക്ഷ നല്‍കാനാണെന്നു പറയുകയും, അപേക്ഷ പരിശോധിച്ച ജീവനക്കാരി വെള്ള പേപ്പറില്‍ അപേക്ഷ വേണമെന്ന് പറയുകയും മറ്റൊരു ജീവനക്കാരിയോട് പേപ്പര്‍ ആവശ്യപെടുകയും ചെയ്തു.
എന്നാല്‍ ഓഫീസില്‍ നിന്ന് പേപ്പര്‍ കൊടുക്കാറില്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പോയി വണ്ടിയില്‍ നിന്നും പേപ്പര്‍ എടുത്ത് ഓഫീസില്‍ വന്ന് അപേക്ഷ നല്‍കി പോവുകയും ചെയ്തു. ആ സമയത്ത് ആശുപത്രിയിലേക്ക് പഞ്ചായത്തിന്റെ വാഹനം വന്നപ്പോള്‍ അതില്‍ പ്രസിഡണ്ട് ഉണ്ടായിരുന്നില്ലെന്നും, പിന്നീട് വൈകീട്ട് 4.08 മണിയോടെയാണ് പ്രസിഡന്റ് വാഹനത്തില്‍ പേപ്പര്‍ കെട്ടുമായാണ് വന്നത്. ഇതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും സ്റ്റാഫ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
പബ്ലിസിറ്റിക്കപ്പുറം, സദുദ്ദേശമായിരുന്നുവെങ്കില്‍ ആശുപത്രി സൂപ്രണ്ടിനോട് കാര്യങ്ങള്‍ ബോധിപ്പിക്കാമായിരുന്നുവെന്നും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാമായിരുന്നുവെന്നും, എന്നാല്‍ അതിനു പകരം സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്തതെന്നും, ഇത് കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജീവനക്കാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും സ്റ്റാഫ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ജീവനക്കാര്‍ നല്‍കിയ പരാതി സൂപ്രണ്ട് മണ്ണാര്‍ക്കാട് പൊലീസിന് കൈമാറിയിട്ടുള്ളതായാണ് വിവരം.