നോക്കി നടന്നില്ലെങ്കില്‍ സ്ലാബില്‍ തട്ടി വീഴും

മണ്ണാര്‍ക്കാട്:ആശുപത്രിപ്പടി ജംഗ്ഷനില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന പാതയിലെ അഴുക്കുചാല്‍ വൃത്തിയാക്കിയതിന് ശേഷം സ്ലാബുകള്‍ കൃത്യമായി നിരത്താതിരുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.

മഴ പെയ്യുമ്പോള്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളം ദേശീയപാതയിലെ അഴുക്കുചാലിലൂടെ ഒഴുകി പോകാതിരുന്നതിനാല്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കെല്ലാം വെള്ളം കയറി നാശനഷ്ടങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് അഴുക്കുചാലുകള്‍ വൃത്തിയാക്കുകയായിരുന്നു. ചെറിയ അഴുക്കുചാലില്‍ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തിയെടുത്തപ്പോള്‍ ചാലിലെ കല്ലുകള്‍ ഇളകിയതായും പൊട്ടിയ സ്ലാബുകള്‍ നിരത്തിയത് ആളുകള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലാണെന്നും വ്യാപാരികള്‍ പറയുന്നു.

പൊതുവേ വീതി കുറഞ്ഞ റോഡിലൂടെ അഴുക്കുചാലിന്റെ സ്ലാബുകള്‍ക്ക് മുകളിലൂടെയാണ് ആശുപത്രിയിലേക്കെത്തുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവര്‍ കടന്ന് പോകുന്നത്.ഇപ്പോള്‍ ഇതുവഴി ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നടന്ന് പോകുമ്പോള്‍ അരികിലേക്ക് ഒതുങ്ങി നടക്കുന്നവര്‍ സ്ലാബില്‍ തട്ടി വീഴുന്നത് പതിവാകുന്നുണ്ടെന്ന്  വ്യാപാരികള്‍ പറഞ്ഞു.

പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഭാരവാഹികളായ ബാസിത്ത് മുസ്ലിം,രമേഷ് പൂര്‍ണ്ണിമ, ജോണ്‍സണ്‍, കൃഷ്ണദാസ്, സിബി, ജുനൈദ് എന്നിവര്‍ സ്ഥലത്തുകയും അപകടരമായ അവസ്ഥയെ കുറിച്ച് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിം,പൊതുമരാമത്ത് വകുപ്പ് അധികൃതര്‍,പൊലീസ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Previous Post Next Post

نموذج الاتصال