കുന്തിപ്പുഴ മുതല്‍ വട്ടമ്പലം വരെ ദേശീയപാതയുടെ അരികിൽ നടപ്പാത നിര്‍മിക്കണമെന്ന് ആവശ്യം

കുമരംപുത്തൂര്‍: വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള കാല്‍നട യാത്രക്കാരുടെ സുരക്ഷിതാര്‍ത്ഥം  കുന്തിപ്പുഴ മുതല്‍ വട്ടമ്പലം വരെ ദേശീയപാതയുടെ ഇരുവശങ്ങൡലും ടൈല്‍ വിരിച്ച് നടപ്പാത നിര്‍മിക്കണമെന്നും കൈവരികള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു.

കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങളായ എംഇഎസ് കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്ലടി കോളേജ്, കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ജിഎല്‍പി സ്‌കൂള്‍ വട്ടമ്പലം, ചുങ്കം യുപി സ്‌കൂള്‍ എന്നിവയെല്ലാം ദേശീയപാതയുടെ അരികിലാണ് സ്ഥിതി ചെയ്യുന്നത്.നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി ദേശീയപാതയുടെ അരികിലൂടെയാണ് കാല്‍നടയായി എത്താറുള്ളത്.കുമരംപുത്തൂര്‍ ടൗണിലാകട്ടെ ദേശീയാപാതയോട് ചേര്‍ന്നാണ് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, കെഎസ്ഇബി ഓഫീസ്, രണ്ട് ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്.ഇവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ ദിനം പ്രതിയെത്താറുണ്ട്.

വളവും തിരിവുകളുമുള്ളതും വാഹന തിരക്കേറിയതുമായ പാതയിലൂടെയുള്ള സഞ്ചാരം കാല്‍നടയാത്രക്കാര്‍ക്ക് അത്ര സുരക്ഷിതവുമല്ല.ആര്യമ്പാവ്,വട്ടമ്പലം,ചുങ്കം,കല്ലടി കോളേജ് പരിസരങ്ങളില്‍ ദേശീയപാത നവീകരണം പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല വളവുകള്‍ നിവര്‍ത്താത്തതും കയറ്റങ്ങള്‍ കുറക്കാത്തതും പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ചുങ്കം, കുമരംപുത്തൂര്‍ പഞ്ചായത്തിന് സമീപത്തെ വളവിലും റോഡ് കുണ്ടും കുഴിയായി കിടക്കുന്നതും അപകട സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.

ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ എത്രയും വേഗം ദേശീയപാത നവീകരണം പൂര്‍ത്തിയാക്കണമെന്നും മണ്ണാര്‍ക്കാട് നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നിര്‍മിച്ച നടപ്പാത സംവിധാനം കുമരംപുത്തൂര്‍ പഞ്ചായത്തിലും നടപ്പിലാക്കണമെന്നും ദേശീയപാതയോരത്തു കൂടിയുള്ള കാല്‍നടസഞ്ചാരം അപകടരഹിതമാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗമായ ടികെ മുഹമ്മദ് ഷമീര്‍ ആവശ്യപ്പെട്ടു.വിഷയം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഷമീര്‍ അവതരിപ്പിച്ചിരുന്നു.ഇക്കാര്യം  ചര്‍ച്ച ചെയ്ത് നടപടിയെടുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,എന്‍ ഷംസുദ്ദീന്‍ എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കുട്ടി അറിയിച്ചു.
Previous Post Next Post

نموذج الاتصال