താലൂക്ക് ആശുപത്രിയിൽ പ്രസവ വാര്‍ഡ് നാളെ മുതല്‍ പ്രവര്‍ത്തിക്കും; ഇല്ലെങ്കില്‍ സമരമെന്ന് എച്ച്എംസി

മണ്ണാര്‍ക്കാട്: നാളെ മുതല്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ്. തുറന്നില്ലെങ്കില്‍ ബുധനാഴ്ച സമരം നടത്താന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. പ്രസവ വാര്‍ഡ് തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും ഇവര്‍ക്ക് പകരമെത്തിയ ഡോക്ടര്‍മാര്‍ ദീര്‍ഘനാള്‍ അവധിയില്‍ പ്രവേശിച്ചതോടെയാണ് പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചത്.ഇതേ തുടര്‍ന്ന് മൂന്ന് പേരെ താത്കാലികമായി മൂന്ന് ഡോക്ടര്‍മാരെ നിയമിക്കുകയായിരുന്നു. ഇവരില്‍ രണ്ട് പേര്‍ ഗൈനക്കോളജി വിഭാഗത്തില്‍ ജോയിന്‍ ചെയ്‌തെങ്കിലും ഒ.പിയിലെത്തുന്ന ഗര്‍ഭിണികളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രസവമെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഗര്‍ഭിണികള്‍ പറയുന്നു. പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് പോകാനാണ് ആശുപത്രിയില്‍ നിന്നും നിര്‍ദേശം ലഭിക്കുന്നതെന്നും ഇത് സാധ്യമല്ലെന്ന് ഗര്‍ഭിണികളുടെ ബന്ധുക്കള്‍ പറഞ്ഞു. 

ആശുപത്രിയില്‍ ഗര്‍ഭിണികള്‍ നേരിടുന്ന ദുരിതങ്ങള്‍ സ്ഥലത്തെത്തിയ എന്‍.ഷംസുദ്ദീന്‍ എംഎല്‍എയെ ബോധിപ്പിച്ചു. വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഡയറക്ടറുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം സമരത്തിന് മുന്നിലുണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചു. തിങ്കള്‍  മുതല്‍ ജൂണ്‍ 12 വരെ എലപ്പുള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍  മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ.എസ്.എസ് വീണയെയാണ് പുതുതായി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി നിയമിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനാണ് ഇക്കഴിഞ്ഞ നാലിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവിലുള്ളത്.ഇവര്‍ ചൊവ്വാഴ്ച തന്നെ ആശുപത്രിയിലെത്തുമെന്നും ജില്ലാ ആരോഗ്യവകുപ്പ് ഉറപ്പ് നല്‍കുന്നു.താല്‍ക്കാലികമായി നിയമിച്ച ഡോക്ടര്‍മാര്‍ക്ക് താമസ സൗകര്യമൊരുക്കി നല്‍കാനും ഒപിയിലെ പരിശോധനക്കൊപ്പം പ്രസവെടുക്കാനും താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ പ്രസവ വാര്‍ഡ് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ ബുധനാഴ്ച ലേബര്‍ റൂമിന് മുന്നില്‍ ഉപവാസ സമരം നടത്താനാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം. യോഗം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീദ,സ്ഥിരം സമിതി അധ്യക്ഷരായ ഷെഫീക്ക് റഹ്മാന്‍,കൗണ്‍സിലര്‍മാരായ അമുദ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.വി.ഷൗക്കത്തലി, ടി.എ.സലാം മാസ്റ്റര്‍, പരമശിവന്‍, ശെല്‍വന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Previous Post Next Post

نموذج الاتصال