അട്ടപ്പാടി - ഊട്ടി പാതയിലെ യാത്രാ വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നിന്നും ഊട്ടിയിലേക്കുള്ള മുള്ളി-മഞ്ചൂര്‍ മലമ്പാതയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് വനംവകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. മുള്ളി റോഡ് തമിഴ്‌നാട് അടച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മേഖലയിലെ വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും പ്രയാസങ്ങളും  ശ്രദ്ധയില്‍പ്പെടുത്തി നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ

മണ്ണാര്‍ക്കാട് നിന്നടക്കമുള്ള വിനോദ സഞ്ചാരികളും തമിഴ്‌നാട്ടില്‍ ബന്ധുക്കളുള്ള അട്ടപ്പാടിയിലെ ആദിവാസികളുള്‍പ്പടെയുള്ളവരും മുള്ളി വഴിയാണ് പോയിരുന്നത്.മണ്ണാര്‍ക്കാട് നിന്നും ഇതുവഴി 100 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഊട്ടിയിലെത്താം. പാലക്കാട്,തൃശ്ശൂര്‍,മലപ്പുറം ജില്ലയിലുള്ളവര്‍ക്കടക്കം ഊട്ടിയിലേക്ക് പോകാന്‍ മുള്ളി റോഡ് എളുപ്പവഴിയാണ്. റീ ബില്‍ഡ് കേരള പദ്ധതിയില്‍ 133 കോടി രൂപ മുടക്കി നവീകരിക്കുന്ന 28 കിലോ മീറ്റര്‍ താവള മുള്ളി റോഡിന്റെ തുടര്‍പാതയില്‍ നിലനില്‍ക്കുന്ന ഗതാഗത നിരോധനം സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല. തടസ്സം തുടര്‍ന്നാല്‍ റോഡ് നവീകരിച്ചാല്‍ കേരളത്തില്‍ നിന്നുള്ള യാത്ര മുള്ളി ഊരിലെത്തി നില്‍ക്കുന്ന സാഹചര്യമുണ്ടാകും.

അന്തര്‍ സംസ്ഥാന പാതയില്‍ നിലനില്‍ക്കുന്ന യാത്രാ തടസ്സം നീക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെടണമെന്നും ആശയ വിനിമയത്തിന് പുറമേ ഉദ്യോഗസ്ഥ സംഘത്തെ പ്രശ്‌നപരിഹാരത്തിനായി നിയോഗിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തമിഴ്‌നാട്ടിലെ വനംവകുപ്പുമായും ഉദ്യോഗസ്ഥരുമായും ഉചിതമായ മാര്‍ഗത്തില്‍ ചര്‍ച്ച ചെയ്ത് കാലതാമസമില്ലാതെ നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വനംവന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മറുപടി നല്‍കി. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മുള്ളി-മഞ്ചൂര്‍ പാതയില്‍ തമിഴ്‌നാട് വനംവകുപ്പിന്റെ വിലക്ക് വീണത്. കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ പെരുകിയതും പ്രദേശത്തെ വനമേഖലയിലും ഭവാനിപ്പുഴയിലും അണക്കെട്ടുകളിലും വെള്ളത്തിനുള്ള ഇവയുടെ സഞ്ചാരം വര്‍ധിച്ചതുമാണ് നിലവിലുണ്ടായിരുന്ന രാത്രിയാത്രാ നിരോധനം പകലും ബാധകമാക്കാന്‍ കാരണമെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നത്. തദ്ദേശവാസികളേയും ആദിവാസികളേയും മഞ്ചൂര്‍ ഭാഗത്ത് താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങളെയും കാര്‍ഷിക വിഭവങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങളെയുമാണ് കടത്തി വിടുന്നത്. മേട്ടുപ്പാളയം വഴിയല്ലാതെ ഊട്ടിയിലേക്കും കൂനൂരിലേക്കമുള്ള ഈ എളുപ്പവഴി കൂടിയാണിത്.ഒട്ടേറെ ചുരങ്ങളുള്ള വീതി കുറഞ്ഞ വനപാതയിലൂടെയുള്ള യാത്രയിലെ സാഹസികതയും മനോഹാരിതയും തേടിയാണ് സഞ്ചാരികള്‍ ഈ വഴിയിലേക്കെത്തുന്നത്.
Previous Post Next Post

نموذج الاتصال