അലനല്ലൂര്‍: നാട് കണ്ണും നട്ട് കാത്തിരിക്കുന്ന കണ്ണംകുണ്ട് പാലത്തിന്റെ നിര്‍മാണത്തിന് ഒടുവില്‍ ഭരണാനുമതി. ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ച് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഒരു കോടി രൂപ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിട്ടുണ്ട്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഒരു കോടി രൂപ ചെലവഴിക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ തന്നെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ശ്രമം തുടരുമെന്ന് അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.
നാട്ടുകാരുടെ ചിരകാല സ്വപ്‌നമാണ് വെള്ളിയാറിന് കുറുകെ കണ്ണംകുണ്ടിലെ പുതിയ പാലം.കഴിഞ്ഞ ഓരോ ബജറ്റലും പ്രതീക്ഷയര്‍പ്പിച്ചുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ നീളവുമുണ്ട്.പുഴയ്ക്ക് കുറുകെ നിലവിലുള്ള കോസ് വേയുടെ ഉയരക്കുറവ് കാരണം എല്ലാ വര്‍ഷകാലത്തും മിക്ക ദിവസങ്ങളിലും വെള്ളത്തിനടിയിലാകും.ഈ സമയങ്ങളില്‍ എടത്തനാട്ടുകരയില്‍ നിന്നും അലനല്ലൂരിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഉണ്ണിയാല്‍ വഴി കിലോ മീറ്ററുകള്‍ താണ്ടി യാത്ര ചെയ്യേണ്ടി വരും.പുതിയ പാലം വന്നാല്‍ തീരുന്നത് ഈ ദുരിതയാത്രയായിരിക്കും.അലനല്ലൂര്‍ കണ്ണംകുണ്ട് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം വര്‍ധിക്കുകയും പാലം വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.പാലത്തിന് ആവശ്യമായ സ്ഥലം വിട്ട് കിട്ടാതെ വന്നതോടെ പദ്ധതി മുടങ്ങുകയായിരുന്നു.
പിന്നീട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപ അനുവദിച്ച് പാലം നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും പത്ത് കോടിയില്‍ താഴെയുള്ള പ്രവൃത്തികള്‍ക്ക് കിഫ്ബി പണ്ട് അനുവദിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ പദ്ധതി തടസ്സത്തിലായി.മണ്ഡലത്തില്‍ നിന്നുള്ള പ്രവൃത്തികളുടെ ഒന്നാമത്തെ പരിഗണന കണ്ണംകുണ്ട് പാലം നിര്‍മാണത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതിയും ഒരു കോടിയുടെ പ്രവൃത്തി ചെയ്യാനുള്ള അനുവാദവും ലഭിച്ചതെന്നും അഞ്ച് കോടി രൂപയ്ക്ക് പുറമെയുള്ള സംഖ്യ വരും വര്‍ഷങ്ങളിലെ ബജറ്റില്‍ നിന്നും കണ്ടെത്താന്‍ പരിശ്രമിക്കുമെന്നും എംഎല്‍എ അറിയിച്ചു.