ഭവാനിപ്പുഴയിലെ വെള്ളപ്പൊക്കം: ദുരന്ത നിവാരണ പദ്ധതിയില്‍ നിന്നും പരിഹാരം കാണണം: മനുഷ്യാവകാശ കമ്മീഷന്‍

                           File Image

അഗളി: അട്ടപ്പാടി ചെമ്മണ്ണൂര്‍ പ്രദേശത്ത് ഭവാനിപ്പുഴ കരകവിഞ്ഞൊഴുകുന്നത് കാരണമുള്ള ഭീഷണി ചെറുക്കുന്നതിന് ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.അടുത്ത വര്‍ഷകാലത്തിന് മുമ്പ് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം കാണണമെന്നും ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം അറിയിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് അറിയിച്ചു.

പ്രദേശവാസികളായ നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.അപ്പര്‍ ഭവാനി ഡാം നിറഞ്ഞപ്പോള്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് കാരണം ഏക്കര്‍ കണക്കിന് കൃഷി ഭൂമിയും മറ്റും നഷ്ടമായതായി പരാതിയില്‍ പറയുന്നു.2018 - 2019 കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നാല്‍പ്പതോളം വീടുകളില്‍ വെള്ളം കയറിയതായി ജില്ലാകളക്ടര്‍ കമ്മീഷനെ അറിയിച്ചു.

2021 ലെ കാലവര്‍ഷത്തില്‍ കള്ളമല കക്കുപ്പടി ഭാഗത്ത് പുഴ ദിശമാറി ഒഴുകിയതു കാരണം തീരത്തെ വീടുകള്‍ക്ക് അപകട ഭീഷണി ഉണ്ടായി.ചെമ്മണ്ണൂര്‍ മുതല്‍ താവളം വരെയുള്ള ഭാഗത്ത് പുഴയിലടിഞ്ഞിട്ടുള്ള എക്കലും മണ്ണും നീക്കം ചെയ്തു  ഭവാനി പുഴയോട് ചേര്‍ന്ന് വരുന്ന മറ്റ് ഭാഗങ്ങളില്‍ ഇതിനോടകം പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്.കക്കുപ്പടി ഭാഗത്ത് ദിശമാറി ഒഴുകുന്ന പുഴയിലെ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.പുഴയുടെ അതിര്‍ത്തിയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മ്മിക്കേണ്ടതാണ്.എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തുടര്‍ന്ന് അഗളി പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍, മൈനര്‍/മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവരെ കമ്മീഷന്‍ നേരില്‍ കേട്ടു.  ഫണ്ടിന്റെ അഭാവമാണ് പ്രധാന തടസമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال