പാലക്കാട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. അടുത്തമാസം പന്ത്രണ്ടിന് മന്ത്രി ആന്റണി രാജു ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്യും.
ഒന്‍പത് ബസ് നിർത്തിയിടാവുന്ന യാർഡാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ ബസുകൾക്ക് സ്റ്റാൻഡിന്റെ മറ്റിടങ്ങളിൽ പാർക്ക് ചെയ്യാം. വനിതകള്‍ക്ക് ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രം. ഭക്ഷണശാല, പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ എന്നിവർക്കായി പ്രത്യേക ശുചിമുറികൾ. ശുദ്ധജല കിയോസ്ക്, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവയുമുണ്ടാകും. ഒന്നാം നിലയിലും പൊതുശുചിമുറികളും എസി കാത്തിരിപ്പു കേന്ദ്രങ്ങളുമുണ്ട്. ബാക്കി സ്ഥലം കെഎസ്ആർടിസിക്ക് ഉപയോഗിക്കാം. രണ്ടാം നിലയിലാണ് ഡിടിഒ, എടിഒ എന്നിവരുടെ ക്യാബിനുകൾ ഓഫിസ് തുടങ്ങിയവ പ്രവര്‍ത്തിക്കുക. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 8.09 കോടി ചെലവിട്ടാണു ബസ് സ്റ്റാൻഡ് നിർമിച്ചത്. സ്റ്റാന്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.