അഗളി: മദ്യപിച്ച് ബഹളമുണ്ടാക്കി യുവാവിനെ മർദ്ദിച്ചതിന് സിവിൽ പോലീസ് ഓഫീസറെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 308 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മുട്ടിക്കുളങ്ങര ക്യാമ്പിലെ രാജ്കുമാറിനെയാണ് കേരള പോലീസ് ആംഡ് വിഭാഗം കമാൻഡന്റ് വി.എം. സന്ദീപ് സസ്പെൻഡ് ചെയ്തത്. അട്ടപ്പാടി തടിക്കുണ്ട് സ്വദേശിയാണ് രാജ്കുമാർ. രാജ്കുമാർ മർദിച്ചതായി ഭൂതിവഴി സ്വദേശി അലി അക്ബർ അഗളി പോലീസിൽ പരാതി നൽകിയിരുന്നു. എ ഐ വൈ എഫ് അഗളി മേഖല പ്രസിഡണ്ടാണ് അലി അക്ബർ. മർദ്ദനത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ ഐ സി യുവിലായിരുന്നു അലി അക്ബർ, ഇന്നലെ വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റി. പോലീസിന് മൊഴി നൽകി
തന്നെ മർദ്ദിച്ചതായി കാണിച്ച് സിവിൽ പോലീസ് ഓഫീസർ രാജ്കുമാർ, അലി അക്ബറിനെതിരേയും പരാതി നൽകിയിട്ടുണ്ട്. അമിതമായി മദ്യപിച്ച രാജ്കുമാർ പോലീസ് സ്റ്റേഷനിലെത്തിയും ബഹളമുണ്ടാക്കി. ഇക്കാര്യം അഗളി ഡിവൈ.എസ്.പി. പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലാണ് രാജ്കുമാറിനെതിരേ നടപടിയെടുത്തത്.