കൊച്ചിയിൽ കഞ്ചാവ് മിഠായി വിൽപ്പന കണ്ടെത്തി തടഞ്ഞ് പൊലീസ്. മുറുക്കാൻ കടയുടെ മറവിലായിരുന്നു വ്യാപകമായി കഞ്ചാവ് മിഠായി വിൽപ്പന നടന്നിരുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കളെ ലക്ഷ്യം വെച്ചാണ് വിൽപന നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് മിഠായിയാണ് കൊച്ചിയിലെ ഒരു മുറുക്കാൻ കടയിൽ നിന്ന് പൊലീസ് പിടികൂടിയത്.
ഉത്തർപ്രദേശ് സ്വദേശി വികാസ്, അസം സ്വദേശി സദാം എന്നിവരാണ് കടയുടെ മറവിൽ കഞ്ചാവ് വിറ്റിരുന്നത്. 100 ഗ്രാം മിഠായിയിൽ 14 ശതമാനം കഞ്ചാവാണ് അടങ്ങിയിട്ടുള്ളത്. 40 മിഠായികൾ വീതമുള്ള 30 പായ്ക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. മിഠായി ഒന്നിന് പത്തുരൂപ എന്ന നിരക്കിലായിരുന്നു പ്രതികൾ വിദ്യാർത്ഥികൾക്ക് മിഠായി വിറ്റിരുന്നത്.
ആയുർവേദ മരുന്നെന്ന പേരിൽ ഉത്തർപ്രദേശിൽ നിന്നാണ് മിഠായി എത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇത്തരം മിഠായികൾ എത്തുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മിഠായിയിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ പായ്ക്കറ്റിന് പുറമേ തന്നെ എഴുതിയിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്