പാലക്കാട് വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. എരുത്തേമ്പതി കോഴിപ്പതി വില്ലേജ് ഓഫീസ്, മണ്ണാര്‍ക്കാട് കരിമ്പ ഒന്ന് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. നിയമകുരുക്കില്ലാത്ത അപേക്ഷകളില്‍ പോലും കാല താമസം വരുത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോഴിപ്പതി വില്ലേജ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 5900 രൂപയാണ് കണ്ടെത്തിയത്. വില്ലേജ് അസിസ്റ്റന്റുമാരുടെ പക്കല്‍ നിന്നാണ് പണം കണ്ടെത്തിയത്.
കരിമ്പ ഫസ്റ്റ് വില്ലേജില്‍ നടന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1200 രൂപയും തണ്ടപേര് അപേക്ഷകള്‍ കെട്ടികിടക്കുന്നതായും, വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാത്തതും അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. റജിസ്റ്റർ കൃത്യമായി കൈകാര്യം ചെയ്യുന്നില്ലെന്നും സ്റ്റാംപ് തുക അക്കൗണ്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെന്നും പരിശോധനാ ഉദ്യോഗസ്ഥർ പറഞ്ഞു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് മേധാവി അറിയിച്ചു.