കൊഴിഞ്ഞാമ്പാറ: കാറിൽ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്പോളി സ്വദേശി അതുല്യ റോബിൻ (24), മണ്ണാർക്കാട് കർക്കിടാംകുന്ന് സ്വദേശി എ.ഷഫീക് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെ 338.16 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്.മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന് എച്ച്. ഫാസിൽ (32) എന്നിവർ നടപ്പുണിയിൽവച്ച് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വാങ്ങാൻ പണം നൽകിയ ഷഫീക്കും എംഡിഎംഎ എത്തിച്ചുനൽകിയ ഇടനിലക്കാരായ മുനാഫിസും അതുല്യയും അറസ്റ്റിലായത്. മുനാഫിസിനെയും അതുല്യയെയും കോയമ്പത്തൂരിൽവച്ചാണ് അന്വേഷണസംഘം പിടികൂടിയത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിൽനിന്നും ഷെഫീക്കിന്റെ എടിഎം കാർഡും എംഡിഎംഎ വാങ്ങുന്നതിനായി നൽകിയ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഷഫീക്കിനെ അലനല്ലൂരിൽനിന്നാണ് പോലീസ് പിടികൂടിയത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം.ആർ അരുൺ കുമാർ പറഞ്ഞു.ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നിർദേശപ്രകാരം ചിറ്റൂർ സി.ഐ ജെ മാത്യു കൊഴിഞ്ഞാമ്പാറ സി.ഐ എം.ആർ. അരുൺകുമാർ, ഗ്രേഡ് എസ്ഐ ടി സുരേഷ്കുമാർ, എഎസ്ഐ വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.സുമതി, , എച്ച് ഷിയാവുദീൻ എസ്.അനീഷ്, ബി. അബ്ദുൽ നാസർ, ഷിജു ,സിവിൽ പൊലീസ് ഓഫിസർ കെ.സുഭാഷ്, എസ്.ജിജു. ഉമേഷ് ഉണ്ണി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്