കുന്തിപ്പുഴ ഭാഗത്ത് ദേശീയപാത നവീകരണം ത്വരിതഗതിയില്‍

മണ്ണാര്‍ക്കാട്:കാലവര്‍ഷമടക്കമുള്ള പ്രതിസന്ധികള്‍ വഴിമാറിയതോടെ കുന്തിപ്പുഴ ഭാഗത്ത് ദേശീയപാത നവീകരണ പ്രവൃത്തികള്‍ക്ക് വേഗമേറുന്നു. എംഇഎസ് കല്ലടി കേളേജ് മുതല്‍ കുന്തിപ്പുഴ വരെ പാതയുടെ ഇരുവശത്തുമായി നടപ്പാത, കൈവരി നിര്‍മാണം, കട്ടവിരിക്കല്‍, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ത്വരിതഗതിയിലാണ്. കോളേജ് പരിസരത്തായാണ് നടപ്പാതയില്‍ കൈവരി സ്ഥാപിക്കലും കട്ടവിരിക്കലും പൂര്‍ത്തിയായി വരുന്നത്. കുന്തിപ്പുഴ പാലത്തിന് സമീപം അഴുക്കുചാല്‍ പ്രവൃത്തികളും നടക്കുന്നു. കല്ലടി കോളേജ് പരിസരത്ത് റോഡിന് ഇരുവശത്തുമായി ബസ് സ്‌റ്റോപ്പ് സ്ഥാപിക്കല്‍, കല്ലടി സ്‌കൂള്‍, കോളേജ്, ഇഎംഎസ് സ്‌കൂള്‍ എന്നിവയ്ക്ക് സമീപത്തായി സീബ്രാ ലൈന്‍ വരയ്ക്കല്‍ ഉള്‍പ്പടെയുള്ള റോഡ് മാര്‍ക്കിംഗ് പ്രവൃത്തികളും കാലതാമസം വിന നടത്തുമെന്ന് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.

മണ്ണാര്‍ക്കാട് നഗരത്തില്‍ ദേശീയപാത വികസന പ്രവൃത്തികള്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടാണ് കല്ലടി കോളേജ് പരിസരത്ത് പ്രവൃത്തികള്‍ പുനരാരംഭിച്ചത്. സ്ഥലലഭ്യതയും റോഡിന്റെ രൂപകല്‍പ്പന മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങളെല്ലാമാണ് ഈ ഭാഗത്തെ പ്രവൃത്തികളെ പ്രതികൂലമായി ബാധിച്ചത്. കോളേജ് അധികൃതര്‍ സ്ഥലം വിട്ട് നല്‍കിയതോടെ സ്ഥലമേറ്റെടുപ്പ് പ്രശ്‌നം തീര്‍ന്നെങ്കിലും ഇവിടെ റോഡ് താഴ്ത്തി നിര്‍മിക്കുന്നതിന് അധിക സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിന്റെ അനുമതി വേണമായിരുന്നു.ഇത് വൈകിയതോടെ നവീകരണം പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചു. തത്ഫലമായി കോളേജ് പരിസരം ഗതാഗതകുരുക്കിന്റെ ദുരിതകേന്ദ്രമായി മാറുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ദേശീയപാത അധികൃതരില്‍ നിന്നും അനുമതി ലഭ്യമായ ശേഷമാണ് കല്ലടി കോളേജ് പരിസരത്ത് റോഡ് നവീകരണപ്രവൃത്തികള്‍ ആരംഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ടാറിംഗ് കഴിഞ്ഞതോടെയാണ് നടപ്പാത നിര്‍മാണമടക്കമുള്ള പ്രവൃത്തികളിലേക്ക് കരാര്‍ കമ്പനി തിരിഞ്ഞു.റോഡ് വീതി കൂട്ടി ടാറിംഗ് പൂര്‍ത്തിയായതോടെ ഗതാഗതം സുഗമമായി.മാത്രമല്ല ഇരുവശത്തും കൈവരികളോടു കൂടിയ നടപ്പാതയും വന്നതോടെ പുതിയ മുഖച്ഛായയും കൈവരികയാണ്. അതിനിടെ കാല്‍നടയാത്രക്കാരായ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതാര്‍ത്ഥം കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുതല്‍ കുമരംപുത്തൂര്‍ വരെ റോഡിന് ഇരുവശത്തും കൈവരികളോടു കൂടിയ നടപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നുമായിട്ടില്ല. പ്രൊജക്ടില്‍ ഇല്ലാത്തതിനാല്‍ കല്ലടി സ്‌കൂള്‍ പരിസരത്ത് നടപ്പാത നിര്‍മിക്കുന്നതിന് കരാര്‍ കമ്പനിയും നിസ്സഹായരാണ്.

മാസങ്ങള്‍ക്ക് മുമ്പ് നവീകരണം പുനരാരംഭിച്ചതെങ്കിലും തോരാമഴ പ്രവൃത്തികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ കുന്തിപ്പുഴ ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്ന് കരാര്‍ കമ്പനി അറിയിച്ചു. ഇതോടെ മണ്ണാര്‍ക്കാട് പരിസരത്തെ ദേശീയപാത വികസനവും സമ്പൂര്‍ണമാകും. നാല് വര്‍ഷം മുമ്പാണ് കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ താണാവ്  മുതല്‍ നാട്ടുകല്‍ വരെ ശരാശരി പത്ത് കിലോ മീറ്റര്‍ വീതി കൂട്ടി ടാര്‍ പണി പൂര്‍ത്തിയാക്കുന്ന പദ്ധതി ആരംഭിച്ചത്.
Previous Post Next Post

نموذج الاتصال