മണ്ണാര്‍ക്കാട്: തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയിലൂടെ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് ശാഖയിലും പൊലീസ് പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് നഗരത്തിലുള്ള സേഫ് ആന്റ് സ്ട്രോങിന്റെ ശാഖയില്‍ പരിശോധന നടത്തിയത്. രേഖകള്‍ കണ്ടെടുത്തിട്ടുള്ളതായാണ് വിവരം. മണ്ണാര്‍ക്കാട് ശാഖയിലും നിരവധി പേര് നിക്ഷേപം നടത്തിയിട്ടുണ്ടത്രേ. നിലവില്‍ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് വാടക പോലും നല്‍കിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. കുന്നംകുളം എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ നിക്ഷപതട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ട്. മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. വരും ദിവസങ്ങളില്‍ പരാതി എത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. തൃശ്ശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ കെ പി പ്രവീണ്‍ എന്ന പ്രവീണ്‍ റാണയുടേതാണ് സേഫ് ആന്റ് സ്ട്രോങ് എന്ന ചിട്ടിക്കമ്പനി. ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വച്ച് ഏകദേശം നൂറ് കോടി രൂപ പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കണക്ക്. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നുവത്രേ നിക്ഷേപം സ്വീകരിച്ചത്. പ്രവീണ്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: മണ്ണാര്‍ക്കാട്ടും റെയ്ഡ്
byഅഡ്മിൻ
-
0