മുൻ പ്രവാസിയും, വ്യവസായിയുമായ സിദ്ദീഖിനെ ഹണിട്രാപ്പിൽ പെടുത്തി 5 ലക്ഷം രുപ തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം. ഫർഹാനക്കൊപ്പമുള്ള നഗ്നചിത്രമെടുക്കാൻ നടത്തിയ ശ്രമം സിദ്ദിഖ് ശക്തമായി പ്രതിരോധിച്ചതോടെ പ്രതികൾ അഞ്ച് മിനിട്ടുകൊണ്ട് കൊല നടത്തുകയായിരുന്നു.
കോഴിക്കോട് ലോഡ്ജ് മുറിയില്‍ ആദ്യം എത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് ആഷിഖ് കയറിവന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാന്‍ മൂവരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്ത്‌നില്‍പ്പ് തുടര്‍പ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും.
സംഭവത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നൽകും.ംകോടതി കസ്‌റ്റഡി അപേക്ഷ അനുവദിച്ചാൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. സംഭവം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്‌ഷനിലുള്ള 'ഡി കാസ ഇൻ' ലോഡ്‌ജ്, ഇലക്‌ട്രിക് കട്ടർ വാങ്ങിയ കല്ലായി റോഡ് പുഷ്‌പ ജംഗ്‌ഷനിലെ സ്ഥാപനം, ട്രോളിബാഗ് വാങ്ങിയ കട, മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയ അട്ടപ്പാടി ചുരം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക