ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മത്സരിച്ചേക്കും. അമ്മ സോണിയാ ഗാന്ധിയാണ് നേരത്തെ റായ്ബറേലിയിൽ മത്സരിച്ചിരുന്നത്. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് കന്നിയങ്കത്തിനായി പ്രിയങ്ക റായ്ബറേലിയിലെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിറ്റിങ് സീറ്റായ വയനാടിനൊപ്പം രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിലും മത്സരിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. 2002 മുതൽ അമേഠിയിലെ എം.പിയായിരുന്നു രാഹുൽ ഗാന്ധി. 2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അമേഠി മണ്ഡലത്തിൽ രാഹുൽ പരാജയപ്പെട്ടു. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ വീണ്ടും അമേഠിയിലിറങ്ങുന്നത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇപ്പോൾ മധ്യപ്രദേശിലൂടെ നീങ്ങുകയാണ്. യാത്ര വ്യാഴാഴ്ച ഗുജറാത്തിൽ പ്രവേശിക്കും. ഗുജറാത്തിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ആം ആദ്മി പാർട്ടിയെ (എ.എ.പി) കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിച്ച് സംസ്ഥാന അധ്യക്ഷൻ ഇസുദാൻ ഗധ്വി ഉൾപ്പെടെയുള്ള എ.എ.പി. നേതാക്കൾ ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിനിരക്കും. നേരത്തേ ഉത്തർപ്രദേശിൽ വച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യാത്രയുടെ ഭാഗമായിരുന്നു.