മണ്ണാർക്കാട്: താലൂക്കാശുപത്രിയിൽ പേവിഷബാധക്കെതിരായ ആന്റി റാബീസ് വാക്സിൻ (എ.ആർ.എസ്.) നൽകിത്തുടങ്ങി. കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പിൽനിന്നും എ.ആർ.എസ്. എത്തിച്ചത്. ഇതോടെ തെരുവുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും കടിയും പോറലുമേറ്റ് ചികിത്സതേടിയുള്ള ജനങ്ങളുടെ ദുരിതയാത്രകൾക്ക് പരിഹാരമായി.
എ.ആർ.എസ്. കുത്തിവെപ്പെടുക്കാൻ ജില്ലാ ആശുപത്രി, മഞ്ചേരി, തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രികൾ എന്നിവിടങ്ങളെയാണ് മണ്ണാർക്കാട്ടുകാർ ഇതുവരെ ആശ്രയിച്ചിരുന്നത്. ചെറിയ പോറലുകൾക്കുള്ള ഐ.ഡി.ആർ.വി. (ഇൻട്രാ ഡെർമിനൽ റാബിസ് വാക്സിൻ) മാത്രമാണ് ആശുപത്രിയിൽ ഇതുവരെ നൽകിവന്നിരുന്നത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം താലൂക്കിലെ മണ്ണാർക്കാട് നഗരസഭയും കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകളും ഹോട്ട്സ്പോട്ടാണ്. തെരുവുനായയുടെയും വളർത്തുമൃഗങ്ങളുടെയും കടിയേറ്റ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.
കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ നാലുപേരാണ് തെങ്കര ഭാഗത്തുനിന്ന് തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടിയത്. നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ചും പേവിഷബാധയ്‌ക്കെതിരേ ഏറെ ജാഗ്രത വേണമെന്നതിനാലുമാണ് എ.ആർ.എസ്. എത്തിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു പറഞ്ഞു.