അട്ടപ്പാടിയിൽ വിനോദയാത്രക്കെത്തി നാലുമണിക്കൂറോളം മലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു. കള്ളമല മലവാരത്ത് കാട്ടിമലയിലാണ് മേലാറ്റൂർ സ്വദേശികളായ അഷ്‌കർ (19), സൽമാൻ (19), സെഹാനുദ്ദീൻ (19), മഹേഷ് (19) എന്നിവർ കുടുങ്ങിയത്.
മലപ്പുറത്ത് നിന്നും അട്ടപ്പാടി സന്ദർശനത്തിനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തിൽ കയറിയ യുവാക്കൾ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തതോടെ കാട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ വഴി തെറ്റി. യുവാക്കൾ മലയിൽ കുടുങ്ങിയ വിവരം ലഭിച്ചതോടെ പൊലീസും ഫയർഫോഴ്സു സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാക്കള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
അഗളി സി.ഐ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാക്കളെ രക്ഷപ്പെടുത്തുന്നതിനായി തിരിച്ചു. വനംവകുപ്പിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. പിന്നീട് പോലീസും അഗളി ദ്രുതപ്രതികരണസംഘവും ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനത്തിനായി മലയിൽ കയറിയത്. ഒൻപത് മണിയോടെ യുവാക്കളെ രക്ഷപ്പെടുത്തി താഴെയെത്തിച്ചു. നാലുപേരെയും ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
ഈ പ്രദേശത്ത് പ്രവേശനം വിലക്കിയ മുന്നറിയിപ്പ് ബോർഡുകൾ വനംവകുപ്പ് സ്ഥാപിച്ചുണ്ടെങ്കിലും ഇത് അവഗണിച്ചാണ് നാലുപേരും വനത്തിൽ പ്രവേശിച്ചത്. ഇവർക്കെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്