മേക്കളപ്പാറ പുലി| ആ രാത്രിയിൽ നടന്നത് ഓർത്തെടുത്ത് ഫിലിപ്പ്

കോട്ടോപ്പാടം: നേര്‍ക്ക് ചാടിയ പുലിയില്‍ നിന്നും ഭാഗ്യം കൊണ്ടാണ് പൂവത്താനി ഫിലിപ്പ് രക്ഷപ്പെട്ടത്. കണ്‍മുന്നില്‍ പുലിയെ കണ്ടതും ആക്രമിക്കാന്‍ വന്നതും ഓര്‍ത്തെടുക്കുമ്പോള്‍ ഫിലിപ്പിന്റെ മുഖത്ത് ഭീതിയും പിന്നെ ആശ്വാസവും ഒരുപോലെ നിഴലിക്കും.

പുലര്‍ച്ചെ കോഴികളുടെ കരച്ചില്‍ കേട്ടാണ് പൂവത്താനി വീട്ടുകാര്‍ ഉണര്‍ന്നത്. നായ നിര്‍ത്താതെ കുരയ്ക്കുകയും ചെയ്തിരുന്നു. കോഴിക്കൂടില്‍ കാട്ടുപൂച്ചയോ മറ്റോ കയറിയതായിരിക്കുമോയെന്ന് കരുതി ലൈറ്റിട്ട് പുറത്തിറങ്ങി. ടോര്‍ച്ചുമായി കൂട്ടിലെത്തി തുറന്ന് നോക്കിയതും വന്യജീവി ഫിലിപ്പിന് നേരെ കുതിച്ച് ചാടി.ഉടന്‍ കൂടിന്റെ വാതിലടച്ചതിനാല്‍ അപായമുണ്ടായില്ല. കൂട്ടിലെ വെളിച്ചം അണച്ചിരുന്നു.പിന്നീട് ലൈറ്റിട്ട് നോക്കിയപ്പോഴാണ് കോഴിക്കൂട്ടില്‍ പുലിയെ കണ്ടത്.ഉടന്‍ സുഹൃത്തായ മേക്കളപ്പാറ സ്വദേശി സോണി പി ജോര്‍ജ്ജിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് വിവരം വനപാലകര്‍ക്ക് കൈമാറിയത്.

ഫിലിപ്പും ഭാര്യ സാലിയും മകള്‍ ജിഷയുമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യമായല്ല പൂവത്താനിയില്‍ കുടുംബത്തിന് വന്യമൃഗശല്ല്യം നേരിടേണ്ടി വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴുത്തില്‍ വെച്ച് വന്യമൃഗം പശുവിനെ ആക്രമിക്കുകയും കിടാവിനെ കടിച്ച് കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. വന്യജീവി ശല്ല്യം കാരണം പശുവിനെ വളര്‍ത്തല്‍ നിര്‍ത്തുകയായിരുന്നു.തൊഴുത്തിന്റെ ഒരു ഭാഗത്താണ് ഇപ്പോള്‍ കോഴിക്കൂടൊരുക്കിയിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് കൂടിന്റെ വല പൊളിച്ച് വന്യജീവി കോഴികളെ കൊന്ന് തിന്നിരുന്നു.ഇതേ തുടര്‍ന്നാണ് കൂടുതല്‍ ബലമുള്ള ഇരുമ്പ് വല കൊണ്ട് മറയുണ്ടാക്കിയത്. നൂറോളം നാടന്‍കോഴികളെ ഇതില്‍ വളര്‍ത്തിയിരുന്നു. കോഴികളെ പുലി ഇരയാക്കിയതായും ഫിലിപ്പ് പറയുന്നു.

ഫിലിപ്പിന്റെതുള്‍പ്പടെ  12 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് ഉള്ളത്. വീണ്ടും പുലിയെത്തിയതോടെ ഇവരുടെ ഭീതി ഇരട്ടിച്ചിട്ടുണ്ട്.പ്രതിരോധ മാര്‍ഗങ്ങളും പുനരധിവാസമുള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്ന് ഫിലിപ്പ് പറയുന്നു.
Previous Post Next Post

نموذج الاتصال