മണ്ണാർക്കാട് : മയിലിനെ വെടിവെച്ച് കൊന്ന് പാചകം ചെയ്ത് ഭക്ഷിക്കുകയും ഇറച്ചി കൈവശം വെക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം രമേഷ് (41), രാജേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽ പാലക്കാട് ഫ്ളെയിംങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.സി.സനൂപ്, പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.മനോജ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ പാചകം ചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയിരുന്നെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഒളിവിലായിരുന്ന പ്രതികൾ ചൊവ്വാഴ്ച മണ്ണാർക്കാട് ഡി.എഫ്. ഒയ്ക്ക് മുന്നിലെത്തി
കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ എൻ.സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി. നായാട്ടിന് ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.