മണ്ണാർക്കാട്: അട്ടപ്പാടി ഇടവാണി ഊരിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ തലവേദനയായിരിക്കുന്നത് ഒരു കരടിയാണ്. പത്ത് ദിവസമായി ഊരില്‍ പലർക്കും മുന്നില്‍ കരടി എത്തിയിരുന്നു. ഒരു പ്ലാവിന് മുകളില്‍ താമസമാക്കിയിരിക്കുകയാണ് കരടി. ഇന്നലെയാണ് ഇത് കണ്ടെത്തുന്നത്.
പൂതൂരില്‍ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം പൊട്ടിച്ച് പ്ലാവില്‍ നിന്ന് താഴെയിറക്കി കാട് കയറ്റി. എന്നാൽ, പ്രദേശവാസികളുടെ ആശ്വാസത്തിന് മണിക്കൂറിന്റെ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തി. അതോടെ പ്രദേശവാസികൾ വീണ്ടും അങ്കലാപ്പിലായി. ഊരിലെ ഒരു പ്രത്യേക പ്ലാവാണ് കരടിയുടെ സ്ഥിരം വാസസ്ഥലം. അതിനാൽ ആ പ്ലാവിൽ കരടി കയറാതിരിക്കാനുള്ള മാർഗം തേടുകയാണ് അധികൃതർ.