തൃശ്ശൂർ: സിനിമകൾക്ക് റേറ്റിങ് കൂട്ടാൻ ഓൺലൈനിൽ അനുകൂല കമന്റുകൾ എഴുതിയാൽ വൻ വരുമാനമുണ്ടാക്കാമെന്നു പറഞ്ഞ് യുവാവിൽനിന്ന് തട്ടിയത് 46 ലക്ഷം രൂപ. പ്ലക്‌സ് മൂവി എന്ന പ്ലാറ്റ്ഫോമിലുള്ള സിനിമകൾക്ക് റേറ്റിങ് കൂട്ടാൻ സഹായിച്ചാൽ പ്രതിഫലം നൽകാമെന്നായിരുന്നു വാഗ്ദാനമെന്ന് പോലീസ് പറയുന്നു.
ലോട്ടറി കട നടത്തുന്ന തൃശ്ശൂർ കയ്പമംഗലം ബീച്ച് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. കൊല്ലം കടക്കൽ സ്വദേശി അബ്ദുള്ളാസ് വീട്ടിൽ അബ്ദുൾ അയൂബ് (25), കൊല്ലം മാടത്തറ സ്വദേശികളായ ഷിനാജ് മൻസിലിൽ ഷിനാജ് (25), പി.കെ. ഹൗസിൽ അസ്‌ലം (21), തിരുവനന്തപുരം അനാട് സ്വദേശി ഷമീനാ മൻസിലിൽ ഷഫീർ (29) എന്നിവരാണ് പിടിയിലായത്. ഇവർ ഇടനിലക്കാരാണെന്നും പിന്നിൽ വൻസംഘമുണ്ടെന്നും പോലീസ് സംശയിക്കുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് സിനിമകൾക്കാണ് യുവാവ് ആപ്പിലൂടെ റിവ്യൂ രേഖപ്പെടുത്തിയത്.
ഒരു ദിവസം പതിനായിരം രൂപ റീചാർജ് ചെയ്താലാണ് റിവ്യൂവിനുള്ള അനുമതി ലഭിക്കുക, ഇതുപ്രകാരം ഒരാഴ്ചയോളം 70,000 രൂപ റീചാർജ് ചെയ്ത യുവാവിന് തൊണ്ണൂറായിരം രൂപയോളം തിരിച്ചു കിട്ടുകയും ചെയ്തിരുന്നു. എന്നാൽ കമ്പനിയുടെ വാർഷികം പ്രമാണിച്ച് ‘ഗോൾഡൻ സിനിമകൾക്ക്’ റിവ്യൂ വേണമെന്നും കൂടുതൽ തുക റീചാർജ് ചെയ്താൽ ഇരട്ടി ലാഭമുണ്ടാക്കാമെന്നും വാഗ്‌ദാനം നൽകി. നാട്ടിലുള്ള പലരിൽനിന്നായി പണം സ്വരൂപിച്ച് യുവാവ് നിക്ഷേപിക്കുകയായിരുന്നു. 20 ദിവസത്തിനിടെ 46 ലക്ഷം രൂപയാണ് ഇപ്രകാരം നിക്ഷേപിച്ചത്. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ ഇൻഷുറൻസ് തുകയും കൈമാറ്റച്ചെലവും ഉൾപ്പെടെ എട്ടുലക്ഷത്തോളം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവിന് സംശയം തോന്നിയത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.