മണ്ണാർക്കാട്: ദേശീയപാതയിൽ നാട്ടുകൽ പോലീസ് സ്റ്റേഷന് സമീപം നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി വീടിന്റെ മതിൽ തകർത്ത് പാടത്തേക്ക് മറിഞ്ഞു. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് കാറുകൾ കയറ്റിപോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവുള്ള റോഡിൽനിന്നും ലോറി മതിൽ തകർത്തശേഷം പാടത്തേക്ക് നിരങ്ങിയിറങ്ങുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
വിവരമറിഞ്ഞ് നാട്ടുകൽ പോലീസ് സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി റോഡിലേക്ക് വലിച്ചുനീക്കി. ലോറിയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ യാത്ര തുടരാൻ നിർദേശം നൽകി.
________________________________________________
സിമന്റ് ലോറി മറിഞ്ഞു; മൂന്നര മണിക്കൂര് ഗതാഗത തടസ്സം
അലനല്ലൂർ: സിമന്റു കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇതേ തുടർന്ന് അലനല്ലൂർ - മേലാറ്റൂർ റോഡിൽ മൂന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.കുളപ്പറമ്പ് കർക്കിടാംകുന്ന് ഭാഗത്ത് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മണ്ണാർക്കാട് ഭാഗത്ത് നിന്ന് മേലാറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിൽ കുഴിയിൽ ചാടാതിരിക്കാനായി ലോറി വെട്ടിച്ചപ്പോഴാണ് മറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. സിമന്റ് ചാക്കുകളും റോഡിലേക്ക് വീണു. ഇതോടെയാണ് ഗതാഗത തടസ്സമുണ്ടായത്. ക്രെയിനിന്റേ സഹായത്തോടെ ലോറി ഉയർത്തി ഗതാഗതം പുന:സ്ഥാപിച്ചു