പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി.ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്ത് കൊലപാതകവും ഭീഷണിയും അംഗീകരിച്ചു. ഇതിനൊപ്പം ഗൂഡാലോചനാ കുറ്റം തെളിഞ്ഞില്ല. എന്നാല്‍ വധശിക്ഷ വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രതികളുടെ പ്രായം കൂടി കണക്കിലെടുത്താണ് ഇതെന്നാണ് വിലയിരുത്തല്‍. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷും ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. 50000 രൂപ പിഴയും അടയ്ക്കണം. ഈ തുക പ്രതികള്‍ ഹരിതയ്ക്ക് നല്‍കണം. ഹരിതയുടെ മൊഴിയാണ് ഈ കേസില്‍ വഴിത്തിരിവായത്.
രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീപ്പിന് ശ്രമമുണ്ടായി. അത് പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ അനീഷിനെ 90 ദിവസത്തിനുളളില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 88 -ാം ദിവസമാണ് അച്ഛനും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.
പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതികളെ തൂക്കിക്കൊല്ലണമെന്നും കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പ്രതികരിച്ചിരുന്നു. 2020 ഡിസംബര്‍ 25- നാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.