തെരുവുനായ ശല്ല്യം; നഗരസഭയില്‍ അടിയന്തിരമായി എബിസി പദ്ധതി നടപ്പിലാക്കും

മണ്ണാര്‍ക്കാട്: തെരുവുനായ ശല്ല്യത്താല്‍ ജനം പൊറുതി മുട്ടുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എബിസി പദ്ധതി മണ്ണാര്‍ക്കാട് നഗരസഭയില്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് ആവശ്യമായ ടീമിനെ അനുവദിച്ചാല്‍ മുഴുവന്‍ സൗകര്യങ്ങളും ഉടന്‍ ഒരുക്കി നല്‍കാന്‍ നഗരസഭ തയ്യാറാണെന്ന് ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ വീണ്ടും തെരുവിലേക്ക് തന്നെ തുറന്ന് വിടാതെ സ്ഥിരം ഷെല്‍റ്ററുകള്‍ ഒരുക്കി ഭക്ഷണം നല്‍കി സംരക്ഷിക്കാനാണ് നീക്കം. വളര്‍ത്താല്‍ താത്പര്യമുള്ളവര്‍ക്ക് നായ്ക്കളെ നല്‍കും.ഇതിനായി മൃഗസ്‌നേഹികള്‍ മുന്നോട്ട് വരണമെന്നും സംഘടനകളും ജനങ്ങളും സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. 

തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന  എബിസി പദ്ധതി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മണ്ണാര്‍ക്കാട് നഗരസഭയില്‍ നടപ്പിലാക്കിയിരുന്നു. പിന്നീട് ഇത് നിലയ്ക്കുകയായിരുന്നു. എബിസി ടീമില്ലാത്തതിനാല്‍ പദ്ധതി ഇപ്പോള്‍ മുന്നോട്ട് പോകാനാകാത്ത നിലയിലാണ്. ഇതിനിടെ നഗരസഭയില്‍ തെരുവുനായ ശല്ല്യം അതിരൂക്ഷമാവുകയും ചെയ്തു. നിരവധി ആളുകള്‍ക്ക് കടിയേറ്റു. ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കുകയും വീണ് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ മണ്ണാര്‍ക്കാട് നഗരസഭ തെരുവുനായ ശല്ല്യത്തിന്റെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. 

നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്‍ സി.ഷഫീഖ് റഹ്മാന്‍,റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ എം.എസ് വിജയന്‍,അസ്‌ലം അച്ചു,വ്യാപാരി സംഘടനാ പ്രതിനിധി യു.ജോണ്‍സണ്‍, സെക്രട്ടറി ഡി.വിനയന്‍ എന്നിവര്‍ സംസാരിച്ചു. വെറ്ററിനറി ഡോക്ടര്‍, കൗണ്‍സിലര്‍മാര്‍,വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال