മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ആവശ്യപ്പെട്ട് എംഇടി സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും നടത്തിയ മാരത്തണ്‍ സമരം അവസാനിച്ചു. ഒക്ടോബര്‍ 31ന് മുമ്പ് മാനേജ്‌മെന്റിന് കഴിയാവുന്ന പരമാവധി തുക നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം ഇന്ന് വൈകീട്ട് നാല് മണിയോടെ അവസാനിപ്പിച്ചത്.ഒരു രാത്രിയും പകലുമായാണ് ജീവനക്കാര്‍ സമരം അരങ്ങേറിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ കുടിശ്ശിക വിഷയത്തില്‍ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.കുടിശ്ശികയുടെ കാര്യത്തില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടെടുത്തോടെ സമരം നീണ്ടു.ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലിലുമായി സമരക്കാര്‍ക്ക് പിന്തുണയര്‍പ്പിച്ച് വിവിധ സംഘടനകളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തി. നഗരസഭാ ചെയര്‍മാൻ, കൗണ്‍സിലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരും സ്ഥലത്തെത്തി സമരക്കാരെ കണ്ടു.
ഇതിനിടെ പിടിഎ പ്രതിനിധികളും സ്‌കൂളിലെത്തി സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയ പിടിഎ ഭാരവാഹികളും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. മാനേജ്‌മെന്റ് ശമ്പളകുടിശ്ശികയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നതില്‍ സമരക്കാര്‍ ഉറച്ച് നിന്നു.തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഒക്ടോബര്‍ 31നുള്ളില്‍ പരമാവധി തുക നല്‍കാമെന്ന ഉറപ്പ് മാനേജ്‌മെന്റില്‍ നിന്നും ലഭിച്ചത്.എന്നാല്‍ ഇക്കാര്യം കഴി്ഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചതായാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നത്.കോവിഡ് കാലത്ത് 15 ശതമാനം മാത്രം കുറവാണ് ശമ്പളത്തില്‍ വരുത്തിയിട്ടുള്ളതെന്നും അവര്‍ പറയുന്നു.
കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ഫീസ് മുഴുവന്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കാമെന്ന് ഉറപ്പു നല്‍കിയരുന്നതായും എന്നാല്‍ ഫീസ് പൂര്‍ണമായി പിരിച്ചെടുത്തിട്ടും ലഭ്യമായിട്ടില്ലെന്നായിരുന്നു സമരക്കാരുടെ ആക്ഷേപം.45 സ്ഥിരം അധ്യാപകരും അനധ്യാപകരുമാണ് സമരത്തില്‍ പങ്കെടുത്തത്.സമരം ചെയ്തതിന്റെ പേരില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും സ്റ്റാഫിനെതിരെ യാതൊരു പ്രതികാര നടപടിയും ഉണ്ടാകരുതെന്നും അടുത്ത പ്രവൃത്തി ദിവസം മുതല്‍ സ്വാഭാവികമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ഉണ്ടാകണമെന്നം ആവശ്യപ്പെട്ടു.