മണ്ണാർക്കാട്: അഗതി രഹിതം കേരളം പദ്ധതിയിലൂടെ മണ്ണാര്‍ക്കാട് നഗരസഭയില്‍ വിതരണം ചെയ്യുന്ന ആശ്രയ കിറ്റില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണത്തില്‍ നിന്നും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനെ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.
അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റില്‍ അരിയുടെ അളവില്‍ ഒരു കിലോയും റാഗിയുടെ അളവില്‍ നൂറ് ഗ്രാമും തൂക്കകുറവ് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ക കൊഴുക്കുന്നതിനിടെയാണ് നഗരസഭ കൗണ്‍സില്‍ യോഗം ത്രിവേണിയെ വിതരണത്തില്‍ നിന്നും ഒഴിവാക്കാന്‍ ധാരണയിലെത്തിയത്. അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും സിപിഎം കൗണ്‍സിലര്‍ കെ മന്‍സൂര്‍ പറഞ്ഞു.ആശ്രയ കിറ്റില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ ത്രിവേണിയെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സിപിഎം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി ആര്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
മുസ്ലിം ലീഗ് അംഗം സി ഷഫീഖ് റഹ്മാന്‍,കോണ്‍ഗ്രസ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി എന്നിവരും നടപടി ആവശ്യപ്പെട്ടു.500 രൂപയ്ക്കുള്ള ഒരു കിറ്റിന് നല്‍കുന്നതെന്നും ഇതില്‍ 400 രൂപയ്ക്കുള്ള സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്നും അതില്‍ നിന്നാണ് തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നതെന്നും ബിജെപി കൗണ്‍സിലര്‍ പി പ്രസാദ് പറഞ്ഞു.കിറ്റിലെ സാധനങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ചെര്‍മാന്‍ പറഞ്ഞു.അങ്കണവാടിയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന കിറ്റുകളുടെ സ്ഥിതി പരിശോധിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.