കാമറൂൺ ബ്രസീലിനെ അട്ടിമറിച്ച ആഘോഷത്തിലാണ് ബ്രസീലിതര ഫാൻസ് അസോസിയേഷനുകൾ. ആഘോഷതിമിർപ്പിൽ ചിലരുടെ പ്രചരണങ്ങളിൽ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ബ്രസീലിന്റെ ഗോൾവല കുലുക്കിയ കാമറൂൺ നായകൻ
വിൻസെന്റ് അബൂബക്കർ മലപ്പുറത്തെ ക്ലബ്ബിന് വേണ്ടി സെവൻസ് ഫുട്ബോൾ കളിച്ചിരുന്നു എന്നതായിരുന്നു വാദം. എന്നാൽ ഇത് നിഷേധിക്കുകയാണ് ക്ലബ്ബ് അധികൃതർ. വിൻസെന്റ് അബൂബക്കർ തങ്ങളുടെ ക്ലബ്ബിൽ കളിച്ചിട്ടില്ലെന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ്ബ് മാനേജർ അഷ്റഫ് ബാവുക്ക പറയുന്നത്. 'ഫെയ്സ്ബുക്കിലൂടെയും മറ്റും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതായി അറിഞ്ഞു. വിൻസെന്റ് അബൂബക്കർ ഞങ്ങളുടെ ക്ലബ്ബിൽ കളിച്ചിട്ടില്ല. പ്രചാരണം കണ്ട് കേരളത്തിലെ മറ്റു ക്ലബ്ബുകളുമായും സെവൻസ് ഫുട്ബോൾ കോർഡിനേഷനുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. കേരളത്തിലെവിടേയും ഇയാൾ കളിച്ചതായി വിവരമില്ല. ഫുട്ബോളിന്റെ പേരിൽ അത്തരം വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണ്' അഷ്റഫ് പറഞ്ഞു
ലോക വമ്പൻമാരായ ബ്രസീലിനെ അട്ടിമറിച്ചതിന്റെ ആഘോഷത്തിലാണ് കാമറൂൺ. ആ ആഘോഷത്തിൽ പങ്കു ചേരുകയാണ് ബ്രസീൽ വിരുദ്ധ ഫാൻസ് അസോസിയേഷനുകൾ, അർജന്റീന തോറ്റപ്പോൾ ഒരു വിഭാഗം ആഘോഷമാക്കിയത് പോലെ ബ്രസീലിന്റെ തോൽവിയും ആഘോഷമാക്കുകയാണ് മറുവിഭാഗം. എന്തിരുന്നാലും ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ബ്രസീലിന്റെ ഗോൾവല കുലുക്കിയ കാമറൂൺ നായകൻ വിൻസെന്റ് അബൂബക്കറാണ് ഇപ്പോൾ ഫുട്ബോൾ ചർച്ചാവേദികളിലെ താരം