അഗളി: തേങ്ങ പൊതിക്കുന്നതിനിടെ യുവാവിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് യന്ത്രത്തില്‍ കുടുങ്ങിയത്. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ യന്ത്രം മുറിച്ചെടുത്താണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്‌റ്റോറന്റിനു സമീപത്തെ സ്ഥലത്ത് തേങ്ങ പൊതിക്കുകയായിരുന്ന യുവാവിന്റെ വലത് കൈ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു, ഒപ്പമുണ്ടായിരുന്ന സഹായി ഉടന്‍ യന്ത്രം സ്വിച്ച് ഓഫ് ചെയ്തതിനാൽ വലിയ അപകടം ഒഴിവായെങ്കിലും, അതിനകം തന്നെ യുവാവിന്റെ വലത് കൈ മുട്ടോളം യന്ത്രത്തിനകത്ത് പെട്ടു പോയിരുന്നു. പ്രദേശവാസികൾ ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കൈ പുറത്തെടുക്കാനായില്ല, യന്ത്രം പൊളിക്കാതെ കൈ പുറത്തെടുക്കാൻ മറ്റു മാർഗമില്ലാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് മണ്ണാര്‍ക്കാട്നിന്നും ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടി . റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭൻ, വിവേകാനന്ദ മിഷനിലെ ഡോ. മിഥുൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമെത്തി. അഗളിയിലെ വർക്ക് ഷോപ്പ് ജീവനക്കാരും, സമീപത്ത് വീടുപണിയിലായിരുന്ന വെൽഡറും സ്ഥലത്തെത്തി. യുവാവിന് വേദനസംഹാരി കുത്തിവെക്കുകയും പിന്നീട് മറ്റുള്ളവർ യന്ത്രം കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് യുവാവിനെ രക്ഷിച്ചത്.
ആദ്യം യന്ത്രഭാഗങ്ങൾ ഊരി നോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. വിരലുകള്‍ക്കും കൈപ്പത്തിയ്ക്കും സാരമായി പരിക്കേറ്റ റൗഫിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു