കല്ലടി സ്ക്കൂളിന് സമീപത്തെ റോഡ്
മണ്ണാർക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള നിരത്തിലെ വേഗപരിധി 20 - 30 ആണെങ്കിലും ഒട്ടുമിക്ക വാഹനങ്ങളും അത് പാലിക്കുന്നില്ല എന്ന പരാതി വ്യാപകമാവുകയാണ്. കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് മുൻവശം വിദ്യാർത്ഥിനി അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇന്ന് രാവിലെയാണ് സംഭവം സ്ക്കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനി സ്ക്കൂളിന് മുന്നിലെ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അമിതവേഗതയിൽ വന്ന ബൈക്ക് സഡൺ ബ്രൈക്ക് ഇട്ടതിനെ തുടർന്ന് ബൈക്കിന്റെ പിറകിലെ സീറ്റിൽ ഇരുന്നിരുന്ന യാത്രക്കാരി റോഡിലേക്ക് തെറിച്ച് വീണു. ആ അപകടത്തിന് കാരണം വിദ്യാർത്ഥിനിയാണെന്ന മട്ടിൽ അശ്ലീല പദങ്ങൾ ഉരുവിട്ട് ബൈക്ക് യാത്രികൻ വിദ്യാർത്ഥിനിയുടെ പിറകേ സ്ക്കൂളിലേക്ക് കയറിയത് നേരിയ സംഘർഷത്തിന് ഇടയാക്കി. അപകടകാഴ്ച കണ്ട് പകച്ചു പോയ വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ ആക്രമഭാവവുമായി എത്തിയത്. സ്ക്കൂൾ പ്രിൻസിപ്പാളും, ടീച്ചർമാരും സമയോചിതമായി ഇടപെടുകയും ബൈക്ക് യാത്രികന്റെ ഭാഗത്തെ തെറ്റ് ചൂണ്ടിക്കാണിച്ചതോടെയാണ് ഇയാൾ ശാന്തനായത്. രാവിലെ സ്ക്കൂൾ ആരംഭിക്കുന്ന, വിടുന്ന സമയങ്ങളിൽ പോലും സ്ക്കൂളിന് സമീപത്തെ റോഡിൽ വാഹനങ്ങൾ വേഗപരിധി പാലിക്കുന്നില്ല എന്ന് അധ്യാപകരും, വിദ്യാർത്ഥികളും പരാതിപ്പെടുന്നു. കല്ലടി സ്ക്കൂളിന് സമീപത്തെ സോഡിൽ നടപ്പാത ഇല്ലാത്തതും ആശങ്കയുണർത്തുന്നുണ്ട്. ഈ ഭാഗത്ത് രാവിലേയും വൈകീട്ടും പോലീസ് സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് കല്ലടി എച്ച് എസ് എസ് പ്രിൻസിപ്പൽ പറഞ്ഞു