ബാംഗ്ലൂർ: കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ എൽഡിഎഫ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റർ പ്രചരിച്ചത്. കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ തന്റെ ചിത്രം ഉപയോഗിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവും തങ്ങൾക്ക് ഇപ്പോഴില്ലെന്ന് മന്ത്രി വ്യക്തമാക്കി. തങ്ങൾ സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റർ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ജെഎഡിഎസ് സംസ്ഥാന ഘടകവും, മാത്യു. ടി. തോമസും അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു
ഇതുമായി ബന്ധപ്പെട്ട വാർത്ത👇🏻
പോസ്റ്റര്‍ വ്യാജം; നിയമനടപടി സ്വീകരിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
കർണാടകയിൽ പാർട്ടിയ്ക്ക് ബിജെപിയുമായി ബന്ധം വന്നപ്പോൾ തങ്ങൾ കേരളത്തിൽ സംസ്ഥാന കമ്മിറ്റി ചേരുകയും കർണാടകയിലെ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ആവർത്തിച്ചു. ഇനി അതിൽ പ്രത്യേക ചർച്ചകളുടെ ആവശ്യമില്ല. ബിജെപിയുടെ നയങ്ങളോട് തങ്ങൾക്ക് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റേയും മന്ത്രി കൃഷ്ണൻ കുട്ടിയുടേയും ചിത്രങ്ങളാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിലുണ്ടായിരുന്നത്. ജെ.ഡി.എസ് സേവാദൾ സംസ്ഥാനാധ്യക്ഷൻ ബസവരാജുവിന്റെ പേരിലാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. എന്നാൽ, പോസ്റ്ററിൽ കേരള നേതാക്കളുടെ ചിത്രങ്ങൾ വന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പോസ്റ്റർ തയ്യാറാക്കിയവർ ചിത്രങ്ങൾ അബദ്ധത്തിൽ ചേർത്തതാകുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. എന്നാൽ, തങ്ങളുടെ അറിവോടെയല്ല പോസ്റ്റർ തയ്യാറാക്കിയതെന്നും ഒരിടത്തും ഈ പോസ്റ്ററോ നേതാക്കളുടെ ചിത്രമോ ഉപയോഗിച്ചിട്ടില്ലെന്നും ബി.ജെ.പി. ഐ.ടി. സെൽ അറിയിച്ചു.