വടകര: മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണംതട്ടിയ 19കാരനെ കോഴിക്കോട് റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഹാരിഫ് (19) നെയാണ് സൈബർ പോലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ അറസ്റ്റുചെയ്തത്.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ 16 വയസ്സുള്ള വിദ്യാർഥിയാണ്. പ്രായപൂർത്തിയാവാത്തതിനാൽ വിദ്യാർഥിക്കെതിരേ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകി.
അശ്ലീലവീഡിയോകളും സഹപാഠികളായ വിദ്യാർഥിനികളുടെ ശബ്ദസന്ദേശവും ഉപയോഗിച്ചാണ് മധ്യവയസ്കനെ ഹണിട്രാപ്പിൽ പെടുത്തിയത്. തുടർന്ന് കേസൊതുക്കാൻ പണംവേണമെന്ന് പറഞ്ഞ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറുടെ വ്യാജപ്രൊഫൈൽ ഉപയോഗിച്ച് 45,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നു.
ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ഗിർജിത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർചെയ്തത്. എസ്.ഐ. വിനോദൻ, പി.കെ. രൂപേഷ്, എം. വിജു, ആർ. ഷിബിൻ, ശരത്ചന്ദ്രൻ, എം. ശ്രീനേഷ്, അനൂപ് വാഴയിൽ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.