മണ്ണാർക്കാട്: ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാവ് പിടിയിലായി. മലപ്പുറം തിരൂർ മുത്തൂർ വലിയ പീടിയേക്കൽ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (32) ആണ് 190.18 ഗ്രാം മെത്താഫെറ്റമിനുമായി പിടിയിലായത്.
ശനിയാഴ്ച രാത്രി പതിനൊന്നോടെ പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ 55-ാം മൈലിലാണ് സംഭവം. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് സി.ഐ. ബഷീർ ചിറയ്ക്കൽ, എസ്.ഐ. സദാശിവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറിൽ ലഹരി മരുന്നു മായെത്തിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പോലീസ് പിടി കൂടിയത്. മലപ്പുറം തിരൂർ സ്വദേശിയായ പ്രതി മലപ്പുറം ജില്ലയിൽ തിരൂർ , താനൂർ പ്രദേശത്തെ വൻ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ്. മണ്ണാർക്കാട് കേന്ദ്രീകരിച്ചും പ്രതി കുറച്ചു നാളുകളായി ലഹരി വില്പന നടത്തി വരുകയാണ്.. പ്രതി കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നെത്തിച്ച കാർ പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ ലഹരി മരുന്ന് കേസുകളിലൊന്നാണിത് . മണ്ണാർക്കാട്, നാട്ടുകൽ പ്രദേശത്തെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും വില്പനയും തടയുന്നതിന് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡ് കർശന പരിശോധനയാണ് നടത്തിവരുന്നത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പനശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പ്രതിക്ക് മുൻപും നാട്ടുകൽ പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസുണ്ട്. അഞ്ചുമാസം മുൻപ് നാട്ടുകൽ പോലീസ് അബൂബക്കർ സിദ്ദീഖിനെ അറസ്റ്റു ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു.