"ഒരു മയവുമില്ലാതെ ചോദിച്ചങ്ങ് വാങ്ങുവാ"; പിടിക്കപ്പെടുന്നത് ഇത് രണ്ടാം തവണ

മണ്ണാർക്കാട്:   മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ ഗ്രേഡ് വണ്‍ പി.സി.രാമദാസ്  വിജിലന്‍സ് പിടിയിലായതറിഞ്ഞ് നിരവധിയാളുകള്‍ പരാതി അറിയിക്കുന്നുവെന്നാണ് വിജിലന്‍സിന്‍റെ പ്രതികരണം. എട്ട് വര്‍ഷം മുന്‍പ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ താലൂക്ക് സര്‍വേയര്‍  കൈക്കൂലി കേസിൽ വീണ്ടും പിടിയിലായത്. ഭൂമിയുടെ തരം മാറ്റവുമായി ബന്ധപ്പെട്ട് ചിറയ്ക്കല്‍പടിക്ക് സമീപം വസ്തു ഉടമയില്‍ നിന്നും പണം വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. 

കൈക്കൂലി വാങ്ങിയ ഇടവും തുകയുടെ മൂല്യത്തിലും മാത്രമാണ് വ്യത്യാസം. വാങ്ങിയ ആളുടെ പേരും പദവിയും ഒന്നുതന്നെ. താലൂക്ക് സര്‍വേയര്‍ ഗ്രേഡ് വണ്‍ ഉദ്യോഗസ്ഥന്‍ പി.സി.രാമദാസ്. 2016 ല്‍ ഒറ്റപ്പാലത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് അയ്യായിരം രൂപയാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ എട്ട് വര്‍ഷത്തിനിപ്പുറം മണ്ണാര്‍ക്കാട്ട് സമാന ആവശ്യത്തിനെത്തിയ അപേക്ഷകനോട് ആവശ്യപ്പെട്ടത് മുക്കാല്‍ ലക്ഷം രൂപ. വിലപേശി ഒടുവില്‍ അറുപതിനായിരത്തില്‍ ഉറപ്പിച്ചു. ആദ്യഗഡുവായ നാല്‍പ്പതിനായിരം രൂപയുമായി ചിറയ്ക്കല്‍പ്പടിയിലെത്താന്‍ ഭൂവുടമയോട് രാമദാസിന്റെ നിര്‍ദേശം. പരാതിക്കാരന്റെ വാഹനത്തില്‍ കയറി പണം കൈപ്പറ്റുന്നതിനിടെയാണ് സര്‍വേയറെ വിജിലന്‍സ് കുടുക്കിയത്. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി സി.എം.ദേവദാസന്റെ നേതൃത്വത്തിലായിരുന്നു നടപടി. ആനമൂളിയിലെ പത്ത് സെന്റ് ഭൂമി രേഖകളിലെ പിഴവ് കാരണം ഇപ്പോഴും നിലമായി തുടരുകയാണ്. ഇത് പറമ്പാക്കി മാറ്റണമെന്നായിരുന്നു അപേക്ഷകന്‍റെ ആവശ്യം. നിസാരമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയത്തിനാണ് രാമദാസ് മുക്കാല്‍ ലക്ഷം രൂപ ആവശ്യപ്പെട്ടത്. നിരന്തരം പണം ചോദിച്ച് ബുദ്ധിമുട്ടിച്ചതിന് പിന്നാലെ ഗത്യന്തരമില്ലാതെ ഭൂവുടമ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു

2 Comments

  1. മൂന്നാം തവണ വാങ്ങാൻ പുള്ളിക്ക് ഭാഗ്യം ഉണ്ടാകും....സർക്കാർ ഉദ്യോഗം അല്ലെ.....

    ReplyDelete
Previous Post Next Post

نموذج الاتصال