തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ വീട്ടിലെത്തി യുവതിക്കുനേരേ വെടിയുതിർത്ത സംഭവത്തിൽവനിതാ ഡോക്ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോ. ദീപ്തിമോൾ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ക്രിട്ടിക്കൽ കെയർവിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദീപ്തിമോൾ ജോസും വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡി.സി.പി. നിതിൻരാജ് പറഞ്ഞു. സുജീത്തും ദീപ്തിയും ഒന്നരവർഷം മുൻപ് കൊല്ലത്തെ മറ്റൊരു ആശുപത്രിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്നങ്ങൾക്ക് കാരണം. ദീപ്തിയുടെ ഭർത്താവും ഡോക്ടറാണ്.
മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പിന് ശേഷമാണ് തിരക്ക് കുറഞ്ഞ ദിവസംനോക്കി കഴിഞ്ഞ ഞായറാഴ്ച പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത്.
ആക്രമണത്തിന് ഉപയോഗിച്ച എയർപിസ്റ്റൾ ഓൺലൈനായി വാങ്ങിയതാണ്. പിസ്റ്റൾ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റർനെറ്റിൽ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഡോക്ടർ ആയതിനാൽ ശരീരത്തിലേൽക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും അവർക്ക് അറിയാമായിരുന്നു. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കുകയും ചെയ്തു.
സംഭവ ദിവസംതന്നെ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലെടുത്തത്.
ദീപ്തി ദിവസങ്ങൾക്ക് മുൻപ് പെരുന്താന്നിയിലെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. മുഖം പ്രത്യേക തരം തൂവാല ഉപയോഗിച്ച് മറച്ചിരുന്നു. നീളൻകോട്ടും ധരിച്ചിരുന്നു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചില്ല. തെളിവുകൾ നിരത്തിയപ്പോഴാണ് മൊഴിനൽകിയത്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും മറ്റും ചോദിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് ഡോ. ദീപ്തി, ഷിനിയുടെ വീട്ടിലെത്തി വെടിയുതിർത്തത്. കൂറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. മുഖംപൊത്തിയതിനാൽ വെടിയുണ്ട വിരലിലാണ് തറച്ചത്.