കോഴിക്കോട്: മുണ്ടക്കൈയിൽ തിരച്ചിലിനും, ആളുകളെ കണ്ടെത്താനും ഏറെ സഹായകരമാകുന്ന ഉപഭോക്താക്കളുടെ പേരും, അവരുടെ ലൊക്കേഷൻ കോഡിനേറ്റ്സും അടക്കം ഏറെ ഉപകാരപ്രദമായ വിവരങ്ങൾ പെട്ടെന്ന് തന്നെ വയനാട് ജില്ലാ ഭരണകൂടത്തിന് കെ.എസ്.ഇ.ബി.എൽ ന് കൈമാറാനായത് മൂർത്തിയുടെ ആശയം.
മുണ്ടക്കൈ, ചൂരൽമല മേഖല ഉരുൾപൊട്ടലിൽ തകർന്നപ്പോൾ മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സിക്യുട്ടീവ് എൻജിനിയർ എസ്. മൂർത്തി ആദ്യം ചിന്തിച്ചത് ദുരിതബാധിതരുടെ വിവരം എങ്ങനെ ശേഖരിക്കാമെന്നാണ്. അങ്ങനെയാണ് കെ.എസ്.ഇ.ബി.യുടെ ഒരുമ നെറ്റിലെ ഡേറ്റ ഇതിന് ഉപയോഗിക്കാമെന്ന ആശയമുദിച്ചത്. അസി. എൻജിനിയർ ഗോകുലുമായി ചേർന്ന് മൂർത്തി ശ്രമംതുടങ്ങി. ഉപഭോക്താക്കളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, വീടിന്റെ സ്ഥാനം, തിരിച്ചറിയൽ രേഖയുടെ വിവരം എന്നിവ ട്രാൻസ്ഫോർമർ അടിസ്ഥാനത്തിൽ ഒരുമയിൽ ലഭിക്കും. ഉരുൾ പൊട്ടൽ സർവ്വം നാശം വിതച്ച ദുരന്ത ഭൂമിയിൽ താമസിച്ചിരുന്നവരെയും അവരുടെ താമസ സ്ഥലങ്ങളേയും അംക്ഷാംശവും രേഖാംശവും അടക്കം തിരിച്ചറിയതക്ക ട്രാൻസ്ഫോർമർ തിരിച്ചുള്ള വ്യക്തമായ വിവരങ്ങൾ ആണ് ഒരുമനെറ്റ് സോഫ്റ്റ് വയറിലെ വിവരശേഖരണത്തിൽ നിന്ന് ലഭ്യമാക്കിയത്.
മുണ്ടക്കൈ ട്രാൻസ്ഫോർമറിന് കീഴിലുള്ള 316 ഉപഭോക്താക്കളുടെ വിവരം അഞ്ചുമണിക്കൂർകൊണ്ട് ശേഖരിച്ച് ബുധനാഴ്ച വയനാട്ടിലെ കളക്ടറേറ്റിലേക്ക് അയച്ചു. വ്യാഴാഴ്ച കൂടുതൽ വിവരമന്വേഷിച്ച് കളക്ടറേറ്റിൽനിന്ന് ഫോൺ വന്നു. മണ്ണാർക്കാട് സ്വദേശിയായ ഒരാളെ സഹായത്തിന് വിട്ടുനൽകുകയും ചെയ്തു. ഓഫീസിലെ സിസ്റ്റം സൂപ്പർവൈസർ സോജിയും മറ്റു ജീവനക്കാരും സഹായത്തിനുണ്ടായിരുന്നു. കെ.എസ്.ഇ.ബി.യുടെ തിരുവനന്തപുരത്തെ ഐ.ടി. വിഭാഗത്തിലെ സുരേഷ് കുമാറിനെ ബന്ധപ്പെട്ടതോടെ പുതുപ്പാടി സെക്ഷനിലെ എല്ലാ ഉപഭോക്താക്കളുടെ വിവരവും കിട്ടി. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ വീടുകളുടെ ജി.പി.എസ്. വിശദാംശം അടക്കമുള്ളവ ഇതിൽനിന്ന് ലഭിക്കും. വിവരങ്ങൾ എൻ.ഡി.ആർ.എഫിനും സൈന്യത്തിനും കൈമാറി.
2015 -ൽ ആണ് കെഎസ്ഇബിയിലെ ഒരു കൂട്ടം ജീവനക്കാർ വികസിപ്പിച്ചെടുത്ത ഒരുമ നെറ്റ് സോഫറ്റ് വയറിലൂടെ ഇന്ന് ഒരു കോടി 39 ലക്ഷം ഉപഭോക്താകളുടെ വിവരങ്ങൾ ലഭ്യമാണ്. കേരളത്തിൽ ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിൻ്റെ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരന്ത നിവാരണ രംഗത്ത് പ്രയോജനപ്പെടുത്തുന്നത്.
ദുരന്തമുഖത്ത് 24 മണിക്കുറിനുള്ളിൽ വൈദ്യുതി എത്തിച്ച് മാതൃകയായ കെ എസ് ഇ ബി ക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം കൂടിയാണ് ഈ വിവരശേഖരണ കൈമാറ്റം.