അലനല്ലൂർ: പഞ്ചായത്തിൽ ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും, പരിസരത്തെ വീടുകളിലും ജിയോളജി- റവന്യൂ - പഞ്ചായത്ത് അധികൃതർ സംയുക്തമായി പരിശോധന നടത്തി. പഞ്ചായത്തിലെ കോട്ടപ്പള്ള പ്രദേശത്തെ മണ്ഡപക്കുന്ന്, ചൂരിയോട് ഭാഗങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും പരിസരത്തെ വീടുകളിലുമാണ് പരിശോധന നടത്തിയത്. ക്വാറി പ്രവർത്തനത്തെ സംബന്ധിച്ച പരാതികളുടെയും, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു നടപടി. ഞായറാഴ്ച 9.30നാണ് സംഘം സ്ഥലത്തെത്തിയത്. രണ്ടുമണിയോടെ പരിശോധന പൂർത്തിയാക്കി മടങ്ങി
പാറമടകളിലെ സ്ഫോടനത്തിന്റെ തീവ്രതമൂലം വീടുകൾക്ക് വിള്ളലുണ്ടാകുന്നതുൾപ്പെടെയുള്ള ആശങ്കകൾ പ്രദേശവാസികൾ അധികൃതരെ ബോധിപ്പിച്ചു. സുരക്ഷാഭീഷണിയുള്ളതിനാൽ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്നും പ്രദേശവാസികൾ പറഞ്ഞു. വിള്ളലുകളുണ്ടായ വീടുകളിലും സംഘം പരിശോധന നടത്തി. സന്ദർശനവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്ന് ജില്ലാ ജിയോളജിസ്റ്റ് എം.വി. വിനോദ് പറഞ്ഞു. അനുവദിക്കപ്പെട്ട അളവിൽ തന്നെയാണോ പാറ ഖനനം നടത്തിയിരുന്നതെന്ന് പരിശോധിച്ച് തുടർനടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ക്വാറികളുടെ പ്രവർത്തനത്തിനെതിരേ, ആക്ഷൻ കമ്മിറ്റി കളക്ടർ, എ.ഡി.എം, ജിയോളജി-റവന്യൂ വകുപ്പുകൾ, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. പ്രദേശത്തെ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അലനല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ക്വാറി ക്രഷർ വിരുദ്ധ സമിതി കഴിഞ്ഞമാസം ധർണ നടത്തിയിരുന്നു
പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, സ്ഥിരം സമിതി അധ്യക്ഷ എം. ജിഷ, പഞ്ചായത്തംഗം ബഷീർ പടുകുണ്ടിൽ, തഹസിൽദാർ കെ. രേവ, ഡെപ്യൂട്ടി തഹസിൽദാർമാരായ സി. വിനോദ്, കെ. രാമൻകുട്ടി, മിനറൽ റവന്യൂ ഇൻസ്പെക്ടർ കെ. സജീവ് ബാബു, കെ.ടി. ഹംസപ്പ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഓംപ്രകാശ്, അബ്ദുൾ റസാഖ്, നിജാസ് ഒതുക്കുംപുറത്ത്, യൂസഫ് തെക്കൻ എന്നിവരും പങ്കെടുത്തു. നാട്ടുകൽ എസ്.ഐ. രാമദാസിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.