കാഞ്ഞിരപ്പുഴ: പള്ളിയിലേക്ക് പ്രാർത്ഥനക്കായി പോവുകയായിരുന്ന സ്ത്രീയെ റോഡരികിലെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം.
പൂഞ്ചോല കണ്ണംകുളം വീട്ടില്‍ ജോണിന്റെ ഭാര്യ ജെസ്സി(59)യുടെ ആഭരണങ്ങളാണ് കവര്‍ന്നത്. ഇവര്‍ പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പോകുന്നതിനിടെ കുറ്റിയാംപാടത്ത് വെച്ചാണ് ആക്രമണമുണ്ടായത്. കാലൊച്ച കേട്ട് തിരിഞ്ഞപ്പോഴേക്കും പുറകിലൂടെ വന്ന മോഷ്ടാവ് വഴിയരികിലെ ചാലിലേക്ക് ഇവരെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും, സ്വര്‍ണ മോതിരവും, വളകളും ബലപ്രയോഗത്തിലൂടെ ഊരിയെടുത്തു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പിടിവലിക്കിടെ ഇവർക്ക് നിസ്സാര പരിക്കേറ്റു. ഈ സമയം വഴിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
നാട്ടുകാർ മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തെ വീടുകളിലുള്ള നിരീക്ഷണ ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. മണ്ണാർക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കി.