പാലക്കാട്: നെല്ലിയാമ്പതിയിലെ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച കാര്യങ്ങൾക്കായി നെന്മാറ എംഎൽഎ കെ ബാബു പാലക്കാട് ജില്ലാ കളക്ടർ ഡോ ചിത്ര എന്നിവരുടെ നേതൃത്വത്തിൽ നെന്മാറ ഗസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥ - രക്ഷാദൗത്യ സംഘങ്ങളുടെ സംയുക്ത യോഗം ചേർന്നു.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ ഗതാഗത സംവിധാനങ്ങൾ അടുത്ത രണ്ടു ദിവസങ്ങൾക്കകം പരിഹരിക്കാൻ വേണ്ട നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകി. . ഇതിന് ആവശ്യമായ ഹിറ്റാച്ചി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കും.
ആവശ്യമെങ്കിൽ രാത്രിയിലും രക്ഷാദൗത്യം തുടരുന്നതിന് ആവശ്യമായ വെളിച്ചം എത്തിക്കും. ഉരുൾപൊട്ടൽ തടസ്സങ്ങൾ നീക്കുന്നതിന് കാലതാമസം ഉണ്ടായാൽ മേഖല ഒറ്റപ്പെടാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും.
മേഖലയിലെ ഗർഭിണികളായ സ്ത്രീകൾ മറ്റ് പരിചരണം ആവശ്യമുള്ളവർ എന്നിവരെ താഴെ എത്തിച്ച് സുരക്ഷിത താമസമോ ആവശ്യമെങ്കിൽ ആശുപത്രി സൗകര്യമോ ഒരുക്കും.
ഡീസൽ, ഭക്ഷണം, മരുന്ന്, റേഷൻ തുടങ്ങി എല്ലാ ആവശ്യ വസ്തുക്കളും ഒരുക്കും. ഇതിന് വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം രൂപീകരിക്കും.
നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെ താഴെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.
മേഖലയിലെ പ്രവർത്തനം ഏകീകരിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണയ്ക്കാണ് ചുമതല. യോഗത്തിൽ നെന്മാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രബിത, പാലക്കാട് എസ്പി, എ ഡി എം ബിജു സി , തഹസിൽദാർമാരായ മായ, പി എം ശരവണൻ എന്നിവർക്കൊപ്പം ഫോറസ്റ്റ്, എൻ ഡി ആർ എഫ്, ഫയർ ആൻഡ് റെസ്ക്യൂ. പിഡബ്ല്യുഡി , സിവിൽ സപ്ലൈസ്, കൃഷി, ഐസിഡിഎസ്, പോലീസ് തുടങ്ങി മുഴുവൻ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു