വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച സജിന്റെ കുറിപ്പിന് ലഭിച്ച പ്രതികരണങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടുമണിയോടെ കുടുംബസമേതം വയനാട്ടിലേക്ക് യാത്രതിരിച്ചിരിക്കുകയാണ് സജിൻ.
"ഞങ്ങൾ ഇടുക്കിയിൽ ആണ്, എങ്കിലും വയനാട്ടിൽവന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ", എന്നതായിരുന്നു ഏറ്റവും പവിത്രവും മഹത്തരവുമായ സജിന്റെ സന്ദേശം
ഇടുക്കി ഉപ്പുതറ സ്വദേശിയാണ് സജിൻ പാറേക്കര. മൊബൈൽ നമ്പർ ഉൾപ്പെടെയാണ് സജിൻ കുറിപ്പ് പങ്കുവെച്ചത്. "ഇളയ മകൻ എൽജിൻ ജനിച്ചിട്ട് നാലുമാസമാകുന്നതേയുള്ളൂ. പാൽ കിട്ടാൻ അഞ്ച് മിനിറ്റ് വൈകിയാൽ അവൻ കിടന്ന് കരയുന്നതുകണ്ടാൽത്തന്നെ വിഷമമാകും. കുഞ്ഞുങ്ങൾക്ക് വിശക്കുന്നത് പറയാനാകില്ലല്ലോ, അവർക്ക് വിശപ്പ് കരച്ചിലൂടെയല്ലേ കാണിക്കാനാകൂ. അവിടെയുള്ള കുഞ്ഞുമക്കളുടെ സ്ഥിതിയും അതുതന്നെയാകില്ലേ. അതോർത്തപ്പോൾ മറ്റൊന്നിനെ കുറിച്ചും ഓർത്തില്ല", ഇത്തരമൊരു സന്നദ്ധതയെ കുറിച്ച് ചോദിച്ചപ്പോൾ സജിന്റെ പ്രതികരണമിങ്ങനെ.
"ഭാര്യ ഭാവനയോട് ഇക്കാര്യം സംസാരിച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ഈ തീരുമാനമെടുത്തത്. വാട്സാപ്പ് ഗ്രൂപ്പിലിട്ട ഈ കുറിപ്പ് എങ്ങനെയോ പ്രചരിച്ചു. ഇന്നലെ രാത്രി ഫോൺകോളുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ നാട്ടിൽനിന്ന് പുറപ്പെട്ടു. മക്കളേയും കൂട്ടിയുള്ള യാത്ര കുറച്ച് പ്രയാസമാണ്. എങ്കിലും ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. പണംനൽകി സഹായിക്കാനുള്ളത്ര സമ്പത്തൊന്നും ഇപ്പോൾ ഞങ്ങൾക്കില്ല. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാമെന്ന് കരുതി", സജിൻ കൂട്ടിച്ചേർത്തു.