തിരുവനന്തപുരം: നെടുമങ്ങാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം നായ ചത്തു. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാൽ ജയ്നി തന്റെ കൈയ്യിൽ നായയുടെ നഖം കൊണ്ടത് കാര്യമാക്കുകയോ, ആരോടെങ്കിലും പറയുകയോ, വാക്സിൻ എടുക്കുകയോ ചെയ്തില്ല.
മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വെച്ച് പേ വിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വൈകിട്ട് നാല് മണിക്ക് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു .