തിരുവനന്തപുരം: നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി പി മാധവൻ(88) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം.
അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. അക്കൽദാമ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തായിരുന്നു ടി പി മാധവൻ സിനിമാ ജീവിതം ആരംഭിച്ചത്. 1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങി. പിന്നീട് കോമഡി റോളുകളും സ്വഭാവ വേഷങ്ങളും ചെയ്തു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.