ആനക്കട്ടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന

ഷോളയൂര്‍ : ആനക്കട്ടി പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തും ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യകേന്ദ്രങ്ങളും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില വസ്തുക്കളടക്കം പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പൊതുസ്ഥലത്ത് പുകവലിച്ചതിനും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 5200 രൂപ പിഴയായും ഇടാക്കി.

ആകെ 11 കടകളാണ് പരിശോധിച്ചത്. ഇതില്‍ ഒരു പലചരക്ക് കട അടപ്പിച്ചു. രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ട രണ്ടു കടകള്‍ക്കാണ് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയത്. തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എ.വി. സ്റ്റോര്‍ എന്ന പലചരക്ക് കടയാണ് അടപ്പിച്ചത്. ഇവിടെ എലി അടക്കമുള്ള ജീവികളുടെ കാഷ്ഠവും മൂത്രവും ഭക്ഷ്യവസ്തുക്കളോട് ചേര്‍ന്ന് വില്‍പ്പനക്ക് വെച്ചിരുന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. പ്രസ്തുത കടയുടെ പരിസരത്ത് നി ന്നും വില്‍പ്പനക്ക് വെച്ചിരുന്ന നൂറ്റമ്പതോളം പാക്കറ്റ് ഹാന്‍സ്, പാന്‍മസാല എന്നിവയും പിടിച്ചെടുത്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍നടപടിക ള്‍ക്കായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഷോളയൂര്‍ പൊലിസിന് കൈമാറി. കാലാവധി രേഖപ്പെടുത്താത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപകമായി വിതരണം ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായും വരും ദിവസങ്ങളില്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധനക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷേര്‍ലി, ഗോപകുമാര്‍, അഗില്‍ ജോയ്, പ്രീത, ശരണ്യ, നിഷാന്തിനി, ഷോളയൂര്‍ പഞ്ചായത്ത് ക്ലാര്‍ക്ക് രമ തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post

نموذج الاتصال