മണ്ണാര്‍ക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും കൃഷിയിടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തില്‍ 18ന് ശനിയാഴ്ച മണ്ണാര്‍ക്കാട് കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുതിയ പേരില്‍ കൃഷിഭൂമികള്‍ അടക്കം ഉള്‍പ്പെടുത്തി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് മണ്ണാര്‍ക്കാടും സമരം സംഘടിപ്പിക്കുന്നത്.
ഉമ്മന്‍ വി ഉമ്മന്‍ ശുപാര്‍ശ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അംഗീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2014ല്‍ കരട് വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.എന്നാല്‍ 2018ല്‍ ഈ വിഷയം വീണ്ടും പഠിച്ചു എന്നവകാശപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ 31 വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കുകയും 92 വില്ലേജുകളിലായി പരിസ്ഥിതി ലോല പ്രദേശത്തെ ചുരുക്കുകയും ചെയ്തു.ഇതിന്‍ പ്രകാരം പാലക്കാട് ജില്ലയില്‍ ഒരു വില്ലേജ് മാത്രമാണ് കുറഞ്ഞത്.നിലവില്‍ ജില്ലയില്‍ കിഴക്കഞ്ചേരി ഒന്ന്, മുതലമട ഒന്ന്, നെല്ലിയാമ്പതി, പാടവയല്‍, അഗളി, കള്ളമല, കോട്ടത്തറ, പാലക്കയം, പുതൂര്‍, ഷോളയൂര്‍, മലമ്പുഴ ഒന്ന്, പുതുപ്പരിയാരം ഒന്ന്, പുതുശ്ശേരി ഈസ്റ്റ് എന്നിങ്ങനെ 13 വില്ലേജുകളിലായി 1285 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന് കിഫ പറയുന്നു. ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പ് ചെയ്ത് നോക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും കിഫ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്ക അധികൃതര്‍ പരിഗണിക്കുന്നില്ല. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖല വിജ്ഞാപനം സംബന്ധിച്ച് വനംവകുപ്പിന് 1547 പരാതികളാണ് ലഭിച്ചതെന്നും കിഫ ഭാരവാഹികള്‍ പറഞ്ഞു. ഇഎഫ്എല്‍,ഇഎസ്എ, ഇഎസ് സെഡ്,ബഫര്‍സോണ്‍, കോര്‍ ഇഎസ്എ,നോണ്‍ കോര്‍ ഇഎസ്എ എന്നീ പേരുകളില്‍ കര്‍ഷകന്റെ കൃഷിയിടത്തിലേക്ക് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അധിനിവേശമാണ് നടക്കുന്നത്.29.65 ശതമാനം സംരക്ഷിത വനവും 54 ശതമാനം വൃക്ഷാവരണവുമുള്ള സംസ്ഥാനത്താണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരുടെ കൃഷിഭൂമിയിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്നത്. നോണ്‍ കോര്‍ എന്ന ഓമനപ്പേരിട്ടു കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതി ലോലമേഖലയാക്കാനുള്ള ഗൂഡനീക്കമാണ് നടക്കുന്നതെന്നും കിഫ ആരോപിക്കുന്നു.
18ന് വൈകീട്ട് നാലു മണിക്ക് കെടിഎം സ്‌കൂളിന് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി കിനാതി ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിരോധ സദസ്സില്‍ കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ വിഷയാവതരണം നടത്തും. ലീഗല്‍ സെല്‍ ഡയറക്ടര്‍ അഡ്വ.ജോണി കെ ജോര്‍ജ്, അംഗങ്ങളായ അഡ്വ.അലക്‌സ്.എം.സ്‌കറിയ, അഡ്വ.ജോസി ജേക്കബ്, കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പ്രവീണ്‍ ജോര്‍ജ്, ഫിനാന്‍സ് ഡയറക്ടര്‍ ജിന്റോ ജോര്‍ജ്, പാലക്കാട് ജില്ലാ ഭാരവാഹികളായ അഡ്വ.കെടി തോമസ്, അഡ്വ.ബേബി പൂവത്തിങ്കല്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ സണ്ണി കിഴക്കേക്കര, സോണി പി ജോര്‍ജ്, കോങ്ങാട് നിയോജക മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ ജോയി മാളിയേക്കല്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ വിനു തോമസ് എന്നിവര്‍ സംബന്ധിച്ചു.